തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം വഴിയിൽ തടഞ്ഞ കേസിൽ അനിലിനെതിരെ നടപടിയെടുക്കാൻ ഡിസിസി പ്രസിഡന്റിനോട് കെപിസിസി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്കെതിരെയുള്ള നടപടികൾക്ക് പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടെന്നും താൻ ഗ്രൂപ്പിസത്തിന്റെ ഇരയാണെന്നുമാണ് കസ്റ്റഡിയിലിരിക്കെ ചേന്തി അനിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. കഴക്കൂട്ടത്ത് നിന്നും വിരലടയാളം ശേഖരിച്ച ശേഷം അനിലിനെ വീണ്ടും ശ്രീകാര്യം പോലീസ് സ്റ്റേഷനിലേക്ക് തന്നെ കൊണ്ടുപോകുമെന്നാണ് വിവരം.
വെള്ളിയാഴ്ച ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ പരിപാടിയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തുനിന്നും ശ്രീകാര്യം വഴി പോകുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനം ചേന്തിയിൽ വെച്ച് തടഞ്ഞുനിർത്തിയെന്നാണ് അനിലിനെതിരെയുള്ള പരാതി. ഈ പരിപാടി തന്റെ ഔദ്യോഗിക ഷെഡ്യൂളിൽ ഇല്ലെന്നും അതിനാൽ ഉദ്ഘാടനം ചെയ്യാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞതോടെ ചേന്തി അനിൽ വാഹനത്തിന് മുന്നിലേക്ക് കയറിനിന്ന് തടയുകയായിരുന്നു. തുടർന്ന് മുഖ്യമന്ത്രിയും അനിലും തമ്മിൽ തർക്കമുണ്ടാകുകയും, മര്യാദയ്ക്ക് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രിയോട് ‘മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ നീ എന്ത് ചെയ്യും’ എന്ന് അനിൽ തിരിച്ചു ചോദിച്ചുവെന്നാണ് പരാതി. ഇതോടെ സ്ഥലത്തുണ്ടായിരുന്ന ഗൺമാൻമാർ അനിലിനെ പിടിച്ചുമാറ്റിയാണ് മുഖ്യമന്ത്രിയുടെ വാഹനം കടത്തിവിട്ടത്.































