ന്യൂഡൽഹി : കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പുകൾ ‘ബിലോങ്ങിങ്– എ ജേണി ഓഫ് ലവ്’ ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതിൽനിന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ (പിആർഎച്ച്ഐ) പിൻമാറിയതിനു പിന്നാലെ രാഷ്ട്രീയവിവാദം. ഉള്ളടക്കത്തിൽ പ്രസാധകർ നിർദേശിച്ച മാറ്റങ്ങൾ വരുത്താൻ സോണിയ ഗാന്ധി തയാറാകാതിരുന്നതിനെത്തുടർന്നാണ് ഇന്ത്യയിലെ പ്രസിദ്ധീകരണ നീക്കം ഉപേക്ഷിച്ചത്. ഇന്ത്യയിലെ പ്രസാധനം ഒഴിവാക്കിയെങ്കിലും മറ്റു രാജ്യങ്ങളിൽ പ്രസിദ്ധീകരിക്കും. പെൻഗ്വിൻ റാൻഡം ഹൗസിന്റെ തന്നെ ഭാഗമായ ആൽഫ്രഡ് എ.നോഫ് യുഎസിൽ പ്രസിദ്ധീകരിക്കുന്നതിൽ മാറ്റമില്ല.
നവംബർ 10ന് പുസ്തകം പുറത്തിറക്കുമെന്നാണ് ആൽഫ്രഡ് എ.നോഫ് അറിയിച്ചിരിക്കുന്നത്. സോണിയ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. രാജ്യാന്തര തലത്തിൽ പെൻഗ്വിൻ ഗ്രൂപ്പ് പുസ്തകം അതേപടി പ്രസിദ്ധീകരിക്കാൻ തയാറായപ്പോൾ, ‘പെൻഗ്വിൻ ഇന്ത്യ’ പുസ്തകം ഇവിടെ പ്രസിദ്ധീകരിക്കാൻ ഉള്ളടക്കത്തിൽ മാറ്റം ആവശ്യപ്പെടുകയാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. മോദി, ആർഎസ്എസ്, ഇന്ത്യയിലെ ചൈനീസ് കടന്നുകയറ്റം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ നീക്കാനാണ് പെൻഗ്വിൻ സമ്മർദം ചെലുത്തിയതെന്നും അശോക് ഗെലോട്ട് അടക്കം കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. പ്രസാധകരെന്ന നിലയിൽ വസ്തുതാപരിശോധന നടത്തുകയും എഴുത്തുകാർക്ക് നിർദേശം നൽകുകയും ചെയ്യുകയെന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് പെൻഗ്വിൻ ഇന്ത്യ പ്രതികരിച്ചു.
പുസ്തകം പ്രസിദ്ധീകരിക്കാൻ തയാറായിരുന്നുവെന്നും കമ്പനി ചൂണ്ടിക്കാട്ടി. എഴുത്തുകാരിയുമായി നടന്ന സംഭാഷണത്തിന്റെ വിവരങ്ങൾ രഹസ്യമാണെന്നും അവർ പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയിലെ പ്രസാധനത്തിൽനിന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പിൻവാങ്ങിയതോടെ, ഹാർപർ കോളിൻസ് അടക്കമുള്ള മറ്റ് പ്രസാധകർ രംഗത്തുണ്ട്. ബ്രിട്ടനിൽ ഹാർപർ കോളിൻസ് ആണ് പുസ്തകം പുറത്തിറക്കുന്നത്. സമീപകാലത്തും പെൻഗ്വിൻ ഇന്ത്യ വിവാദങ്ങളിൽ ഇടംപിടിച്ചിരുന്നു. കരസേനാ മുൻ മേധാവി ജനറൽ എം.എം. നരവനെയുടെ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പെൻഗ്വിൻ ഇന്ത്യ പറഞ്ഞത് വിവാദമായിരുന്നു. പത്രപ്രവർത്തകനും കാർട്ടൂണിസ്റ്റുമായ ജോ സാക്കോ 2013 ലെ മുസഫർനഗർ കലാപം പ്രമേയമാക്കിയെഴുതിയ ‘ദ് വൺസ് ആൻഡ് ഫ്യൂച്ചർ റയറ്റ്’ ഗ്രാഫിക് നോവൽ ഇന്ത്യയിൽ വിതരണം ചെയ്യേണ്ടെന്നു പെൻഗ്വിൻ തീരുമാനിച്ചതും വാർത്തയായിരുന്നു.































