ചെങ്ങന്നൂർ : മുണ്ടൻകാവ് വടശ്ശേരിക്കാവ് ഹൈന്ദവ ട്രസ്റ്റ് ദേവീക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിന്റെ വാതിലുകൾ വെട്ടിപ്പൊളിച്ച് അകത്തു കയറിയ മോഷ്ടാക്കൾ തിടപ്പള്ളിയിലും ഓഫീസിലും സൂക്ഷിച്ചിരുന്ന പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കവർന്നു. ചൊവ്വാഴ്ച പുലർച്ചെ ക്ഷേത്രം ജീവനക്കാർ എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്.
ക്ഷേത്രത്തിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുവാൻ പൂജാരി തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന 30,000 രൂപയും ക്ഷേത്രത്തിന് പുറത്തെ ഓഫിസിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 13,600 രൂപയും മോഷ്ടിക്കപ്പെട്ടതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന ഒരു കാണിക്ക വഞ്ചിയും തകർത്ത നിലയിലാണ്. ക്ഷേത്രത്തിലെ വൈദ്യുതിയും ഇൻവെർട്ടറിന്റെ കണക്ഷനും വിശ്ചേദിച്ച ശേഷമാണ് മോഷ്ടാക്കൾ ക്ഷേത്രത്തിൽ മോഷണം നടത്തിയിരിക്കുന്നത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് പ്രാഥമിക പരിശോധനകൾക്ക് ശേഷം ക്ഷേത്രത്തിന് സമീപത്തുള്ള കടകളിലെ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പറഞ്ഞു. ആലപ്പുഴയിൽ നിന്നും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി കൂടുതൽ പരിശോധനകൾ നടത്തി. പോലീസ് നായ സച്ചിൻ ക്ഷേത്രത്തിന്റെ ചുറ്റും കറങ്ങിയ ശേഷം പിറകിലെ വഴിയിലൂടെ കിഴക്കോട്ട് ഏകദേശം ഒരു കി.മീറ്റർ ഓടി റെയിൽവേ ട്രാക്കിനു സമീപം ഇല്ലിമലത്തോടിന് അരികിൽ എത്തി നിൽക്കുകയായിരുന്നു. തിടപ്പളളിയുടേയും ആഫീസിന്റെയും വാതിലുകൾ വെട്ടിപ്പൊളിക്കുവാൻ ഉപയോഗിച്ച കമ്പിപ്പാരയും വെട്ടുകത്തിയും കൂടാതെ വെള്ളിയുടെ ആൾരൂപം , പൊട്ട്, താലി എന്നിവയും ക്ഷേത്രത്തിനു പിറകിൽ നിന്നും അന്വേഷണ സംഘം കണ്ടെടുത്തു. സിഐ എം. സുധി ലാലിന്റെ നേതൃത്വത്തിൽ എസ് ഐ എസ്.വി ബിജു, ഡോഗ് സ്കോഡ് സി.പി.ഒ മാരായ എസ്. ശ്രീ കാന്ത്, ഷെൻജു ദേവസ്യ, എസ്.സി.പി.ഒ ശ്രീനിവാസ്, എന്നിവർ സംഘത്തിലുണ്ടായിരുന്നു.