തിരുവനന്തപുരം : സംസ്ഥാനത്തെ ഭൂവുടമകളുടെ ആധാര വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നു സംസ്ഥാന സര്‍ക്കാരിന്റെ നിർണ്ണായക ഉത്തരവ് വന്നതോടെ ഒരാള്‍ക്ക് സംസ്ഥാനത്ത് എവിടെയൊക്കെ എത്ര അളവില്‍ ഭൂമിയുണ്ടെന്ന കൃത്യമായ വിവരം സര്‍ക്കാരിനു ലഭിക്കും. വരുമാനമോ സ്വത്തോ ഇല്ലാത്ത പലരുടെയും പേരില്‍ കോടികളുടെ ബിനാമി ഭൂമികള്‍ ഉണ്ട്. ഇതൊക്കെ എങ്ങനെ വാങ്ങിയെന്ന് ഇനി തെളിയിക്കേണ്ടിവരും. കൈക്കൂലിയിലൂടെയും അഴിമതിയിലൂടെയും കിട്ടിയ പണം പലരും ഭൂമിയിലാണ് മുടക്കിയിരിക്കുന്നത്. ഇതൊക്കെ ബിനാമികളുടെ പേരിലുമാണ്. വീട്ടിലെ കാര്യക്കാരന്റെയും ഡ്രൈവറുടെയും അടുത്ത വിശ്വസ്തരുടെയും പേരില്‍ ഏക്കറുകണക്കിന് എസ്റ്റേറ്റുകള്‍ എഴുതി വെച്ചവരും നെട്ടോട്ടമോടുവാന്‍ തുടങ്ങി. ഇന്നുമുതല്‍ ക്രയവിക്രയം ചെയ്യുന്ന ഭൂമിവിവരങ്ങള്‍ പ്രത്യേകം നിരീക്ഷിക്കുകയും ചെയ്യുന്നതിനാല്‍ പലരും ഊരാക്കുടുക്കില്‍ പെട്ടുകഴിഞ്ഞു.
ഭൂവുടമകളുടെ തണ്ടപ്പേരാണ് ആധാറുമായി ബന്ധിപ്പിക്കേണ്ടത്. ദേശീയതലത്തില്‍ തണ്ടപ്പേര്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. ഭൂവുടമകളെ സംബന്ധിച്ച് നിർണ്ണായകമായ ഉത്തരവാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. റീസര്‍വേയിലൂടെ ഭൂമി അളന്നു തിട്ടപ്പെടുത്തിയ ഘട്ടത്തില്‍ സര്‍വേ നമ്പറുകളും മറ്റും മാറ്റി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പലരും ഉടമസ്ഥതയിലുള്ള ഭൂമി അളവില്‍ കൃത്രിമം കാണിച്ചെന്നു കണ്ടെത്തിയിരുന്നു. ആധാരവും ഭൂവുടമയുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും ഓണ്‍ലൈനില്‍ ശേഖരിച്ച് സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റലൈസേഷൻ റീസര്‍വേ നടത്തിയത്. ആധാരത്തിലെ തണ്ടപ്പേര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതോടെ റീസര്‍വേയിലെ തെറ്റായ വിവരങ്ങള്‍ കണ്ടെത്താന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ കരുതുന്നു.
ഒരു പൗരനെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഒരു കാര്‍ഡിലേക്കൊതുക്കുന്ന സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് എന്ന നിലയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് വ്യാപകമാക്കുന്നതുമായി ബന്ധപ്പെട്ട നടപടി കൈക്കൊണ്ടത്. യു.പി.എ.സര്‍ക്കാരാണ് ആധാര്‍ നടപ്പാക്കിയതെങ്കിലും മോഡിസര്‍ക്കാര്‍ സമസ്ത മേഖലയിലേക്കും വ്യാപിപ്പിച്ചതോടെ എതിര്‍പ്പുമായി പ്രതിപക്ഷം രംഗത്തിറങ്ങിയിരുന്നു. പൗരന്റെ മൗലികാവകാശങ്ങള്‍ ഹനിക്കുന്നതാണ് ആധാറെന്നാണ് സിപിഎം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. ഇതോടെ ആധാര്‍ കോടതി കയറുകയും ചെയ്തു. ഇതിനിടെയാണ് ഭൂ ഇടപാടിൽ ആധാറിനെ ബന്ധപ്പെടുത്തി സംസ്ഥാന സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.