തിരുവനന്തപുരം: വിദേശത്തു നിന്ന് വന്ന നിരീക്ഷണത്തിലിരിക്കാൻ തയാറാകാത്തവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വിദേശത്തുനിന്ന് വന്നവർ വീട്ടിലിരിക്കാൻ തയാറാകണം. രോഗികളുടെ എണ്ണം വർധിച്ചാൽ സർക്കാർ വിചാരിച്ചാൽ പോലും നിയന്ത്രിക്കാനാകില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
വിദേശത്തുനിന്നെത്തുന്നവർ വൈറസ് ബാധ മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ വീട്ടിൽതന്നെ ഇരിക്കണം. സഹകരിക്കാൻ തയാറായില്ലെങ്കിൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യേണ്ടി വരും. അങ്ങനെ ചെയ്താൽ ജോലി പോലും പോകുന്ന സ്ഥിതിയുണ്ടാകും. മൂന്ന് ഘട്ടങ്ങളിലേക്ക് പ്രതിരോധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ 52 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ശനിയാഴ്ച 12 പേർക്കുകൂടി രോഗബാധ സ്ഥിരീകരിച്ചിരുന്നു.