ദുബായ് : യുഎഇയിൽ എട്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 64 ആയി ഉയർന്നു. 525 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മൊത്തം രോഗബാധിതരുടെ എണ്ണം 9281 ആയി ഉയര്‍ന്നു. അതേസമയം 123 പേർക്ക് വെള്ളിയാഴ്ച രോഗം ഭേദമായി. രോഗവിമുക്തി നേടിയവർ ഇപ്പോൾ 1760 ആയി. 32,000 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് പുതിയ കേസുകൾ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രണ്ട് മലയാളികളടക്കം 14 പേര്‍ മരിച്ചു. രോഗബാധിതരുടെ എണ്ണം 38,000 കവിഞ്ഞു. ഗള്‍ഫില്‍ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ദുബായില്‍ ജോലി ചെയ്യുകയായിരുന്ന തൃശ്ശൂര്‍ ചേറ്റുവ സ്വദേശി ഷംസുദ്ദീനും കുട്ടനാട് സ്വദേശി ജേക്കബ് തോമസമടക്കം എട്ടുപേര്‍ ഇന്ന് യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ 1172 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറു പേര്‍കൂടി മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 127 ആയി ഉയര്‍ന്നു. ഗള്‍ഫില്‍ ആകെ മരണം 234 ആയി.