ഡല്‍ഹി : ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം തുടരുന്നതിനിടെ ഏറ്റവും മോശമായ സാഹചര്യം മുന്നില്‍ കണ്ട് സൈന്യത്തോട് യുദ്ധ സജ്ജരാകാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ആഹ്വാനം ചെയ്തിരുന്നു. ഇപ്പോഴിതാ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) യുദ്ധവിമാനങ്ങള്‍ 30-35 കിലോമീറ്റര്‍ ചുറ്റളവില്‍ പറന്നുയര്‍ന്നു. സംഘര്‍ഷം നിലനില്‍ക്കുന്ന അതിര്‍ത്തി മേഖലകളോടു ചേര്‍ന്നു ചൈന യുദ്ധവിമാനങ്ങള്‍ വിന്യസിച്ചിട്ടുണ്ട്.
ചൈനയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പറന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയാണ് വിമാനങ്ങള്‍ പറന്നത്. അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഹതന്‍, ഗര്‍ഗുന്‍സ വ്യോമതാവളങ്ങളില്‍ ചൈനയുടെ 12 യുദ്ധവിമാനങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ട്. ജെ 11, ജെ 7 വിഭാഗത്തില്‍പ്പെട്ട യുദ്ധവിമാനങ്ങളാണവ. എന്നാല്‍ ഇന്ത്യയും എല്ലാ സജ്ജീകരണങ്ങളും നടത്തിവരികയാണ്. ചൈനയുടെ വ്യോമ നീക്കങ്ങള്‍ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് സേനാ വൃത്തങ്ങള്‍ പറഞ്ഞു. സുഖോയ് 30 ഉള്‍പ്പെടെയുള്ള യുദ്ധവിമാനങ്ങള്‍ അതിര്‍ത്തിയിലെ വ്യോമതാവളങ്ങളില്‍ ഇന്ത്യ സജ്ജമാക്കിയിട്ടുണ്ട്. സംഘര്‍ഷം നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാക്കിലെ പാംഗോങ് ട്സോ തടാകം, ഗല്‍വാന്‍ താഴ്‌വര എന്നിവിടങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും നടത്തി.
ചൈനീസ് സൈന്യം 10-12 ഓളം യുദ്ധവിമാനങ്ങള്‍ ഇപ്പോള്‍ ഹതന്‍, ഗര്‍ഗുന്‍സ എന്നിവിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നും അവര്‍ ഇന്ത്യന്‍ പ്രദേശത്തിനടുത്തായി പറന്ന് നിരീക്ഷണം നടത്തുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കിഴക്കന്‍ ലഡാക്കിലെ തര്‍ക്ക പ്രദേശങ്ങള്‍ക്ക് സമീപം പീരങ്കികളും യുദ്ധ വാഹനങ്ങളും ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങളുമായി ഇരു രാജ്യങ്ങളുടെയും സൈന്യം നീങ്ങിയതോടെ എല്‍എസിയിലെ പിരിമുറുക്കം വര്‍ധിച്ചു. ലഡാക്കിലെയും വടക്കന്‍ സിക്കിമിലെയും എല്‍എസിക്ക് സമീപമുള്ള നിരവധി പ്രദേശങ്ങളില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈന്യങ്ങളെ വലിയ തോതില്‍ വിന്യസിച്ചിരുന്നു. മേയ് ആദ്യവാരം മുതല്‍ സിക്കിം അതിര്‍ത്തിക്ക് സമീപം ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. തങ്ങളുടെ സൈന്യത്തിന്റെ പട്രോളിംഗ് ഇന്ത്യന്‍ സൈന്യം തടസപ്പെടുത്തിയതായി ചൈനയുടെ ആഭ്യന്തര മന്ത്രാലയം ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള പ്രകോപനം കാരണമാണ് തങ്ങള്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതെന്ന് ചൈന പറഞ്ഞിരുന്നു.