ന്യൂഡല്‍ഹി : ലോകത്ത് ഇപ്പോള്‍ ഏറ്റവും വേഗതയില്‍ കോവിഡ് വ്യാപിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് റിപ്പോര്‍ട്ടുകൾ. കഴിഞ്ഞ ആഴ്ചയില്‍ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 20 ശതമാനം വര്‍ദ്ധിച്ച് 14 ലക്ഷം പിന്നിട്ടുവെന്നാണ് കണക്കുകൾ. ബ്ലൂംബെര്‍ഗ് കൊറോണ വൈറസ് ട്രാക്കിന്റെ കണക്കനുസരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
മൊത്തം രോഗബാധിതരുടെ എണ്ണത്തില്‍ യുഎസിനും ബ്രസീലിനും പിന്നിലാണ് ഇന്ത്യയെങ്കിലും പുതിയ കേസുകളുടെ എണ്ണത്തില്‍ അതിവേഗ വര്‍ധനവാണ് ഉണ്ടാകുന്നത്. ഇന്ത്യയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഇപ്പോള്‍ അമ്പതിനായിരത്തോളമാണ്.
മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. അഞ്ച് ലക്ഷത്തോളം ടെസ്റ്റുകളാണ് രാജ്യത്തിപ്പോള്‍ ദിവസവും നടത്തുന്നതെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ റിസര്‍ച്ച് പറയുന്നത്.
എന്നിട്ടും ലോകത്തിലെ ഏറ്റവും കുറഞ്ഞ ടെസ്റ്റിങ് നിരക്കുകള്‍ ഇന്ത്യയിലും ബ്രസീലിലുമാണെന്നാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ ആയിരം പേര്‍ക്ക് 11.8 ടെസ്റ്റുകളും ബ്രസീലില്‍ ഇത് 11.93 ടെസ്റ്റുകളുമാണ് നടത്തുന്നത്. എന്നാല്‍ യുഎസില്‍ പരിശോധ നിരക്ക് 152.98 ഉം റഷ്യയില്‍ 183.34 ഉം ആണെന്നും ഓക്‌സ്‌ഫോര്‍ഡ് ഡാറ്റ ചൂണ്ടിക്കാണിക്കുന്നു.