കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിനെതിരെ എന്‍ഐഐ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുന്നു. ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ശിവശങ്കര്‍ ഹാജരായി. രാവിലെ പത്ത് മണിക്കാണ് ശിവശങ്കറെത്തിയത്.
തിങ്കളാഴ്ച ഒമ്പതര മണിക്കൂറാണ് ശിവ ശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്തത്. എന്‍.ഐ.എ.യുടെ ദക്ഷിണമേഖലാ മേധാവി കെ.ബി. വന്ദനയുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്തത്. ചോദ്യം ചെയ്യലിനുശേഷം കൊച്ചിയില്‍ തുടരാനും ചൊവ്വാഴ്ച ഹാജരാവാനും എന്‍ഐഎ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് കൊച്ചി പനമ്പള്ളി നഗറില്‍ എന്‍ഐഎ ഓഫീസിന് സമീപമുള്ള ഹോട്ടലിലാണ് ശിവശങ്കര്‍ താമസിച്ചത്.
തിങ്കളാഴ്ച നടത്തിയ ചോദ്യം ചെയ്യലില്‍ ശിവശങ്കറിന് പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നാണു സൂചന. ശിവശങ്കറില്‍നിന്നു ലഭിച്ച മൊഴികളും സ്വപ്നയടക്കമുള്ള മറ്റു പ്രതികളുടെ മൊഴികളും തമ്മില്‍ വീണ്ടും ഒത്തുനോക്കി വ്യക്തതവരുത്തിയ ശേഷമാണ് ഇന്ന് ചോദ്യം ചെയ്യല്‍ തുടരുന്നത്.
നയതന്ത്ര ബാഗേജുകള്‍ പിടിക്കപ്പെടുന്ന ദിവസങ്ങളില്‍ പ്രതികളുമായി കൂടുതല്‍ ഫോണ്‍വിളികള്‍ നടത്തിയതായുള്ള തെളിവുകളാണ് ചോദ്യംചെയ്യലില്‍ എന്‍.ഐ.എ. നിരത്തിയതെന്നാണ് അറിയുന്നത്. എന്നാല്‍, സ്വപ്ന കണക്ട് ചെയ്തുതന്ന നമ്പറില്‍നിന്നാണ് കസ്റ്റംസിനെ ഫോണ്‍ വിളിച്ചതെന്നാണ് ശിവശങ്കര്‍ മൊഴിനല്‍കിയത്. ഇതിനുപുറമേ സ്വര്‍ണം എത്തിയ ദിവസം മറ്റൊരു നമ്പറില്‍നിന്ന് പ്രതികളുമായി സംസാരിച്ചതായും എന്‍.ഐ.എ. സംഘം കണ്ടെത്തിയിരുന്നു. ഇക്കാര്യത്തെപ്പറ്റിയും തിങ്കളാഴ്ചത്തെ ചോദ്യംചെയ്യലില്‍ ശിവശങ്കറിന് വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നാണു സൂചന.
സി.ആര്‍.പി.സി. 160 അനുസരിച്ചാണ് ചോദ്യംചെയ്യാന്‍ ഹാജരാകാനായി ശിവശങ്കറിന് എന്‍.ഐ.എ. നോട്ടീസ് നല്‍കിയത്. ശിവശങ്കര്‍ പങ്കുവെച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി ആവശ്യമില്ലെന്ന നിഗമനത്തിലേക്ക് എത്തിച്ചേര്‍ന്നതെന്നും അഭിഭാഷകന്‍ പറഞ്ഞിരുന്നു. ഈ ആത്മവിശ്വാസത്തോടെയാണ് ശിവശങ്കറുമുള്ളതെങ്കിലും ചോദ്യംചെയ്യല്‍ നീളുന്നതില്‍ ആശങ്കയുണ്ട്.
ശിവശങ്കറിനെ മണിക്കൂറുകള്‍ ചോദ്യംചെയ്തിട്ടും തീരുമാനമെടുക്കാനാകാത്ത അവസ്ഥ എന്‍.ഐ.എ.യും അഭിമുഖീകരിക്കുന്നുണ്ട്. രാജ്യത്തുതന്നെ ആദ്യമായാണ് ഇത്ര മുതിര്‍ന്ന ഒരു സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനെതിരേ ദേശവിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നത്. തിങ്കളാഴ്ച ശിവശങ്കറിനെ ചോദ്യംചെയ്തപ്പോള്‍ എന്‍.ഐ.എ. അവരുടെ അഭിഭാഷകന്റെ സാന്നിധ്യവും ഉറപ്പുവരുത്തിയിരുന്നു. കേസിന്റെ പ്രാധാന്യം കണക്കിലെടുത്തായിരുന്നു ഇത്.