ന്യൂഡൽഹി : മൈക്രോസോഫ്റ്റിന്റെ ആന്‍ഡ്രോയിഡ് ഉപകരണം സര്‍ഫെയ്സ് ഡ്യുവോ ഉടന്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് സ്‌ക്രീനുകളിലൊതുങ്ങുന്ന കംപ്യൂട്ടര്‍ ഉപകരണായ ഫാബ് ലെറ്റിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതോടെയാണിത്. അമേരിക്കയുടെ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്റെ വെബ്സൈറ്റിലാണ് മൈക്രോസോഫ്റ്റിന്റെ ഈ ആന്‍ഡ്രോയിഡ് ഉപകരണം ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ബ്ലൂടൂത്ത് എസ്ഐജി സര്‍ട്ടിഫിക്കേഷന്‍ പേജിലുള്‍പ്പെടെ സര്‍ഫെയ്സ് ഡ്യുവോ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു.
ഉപകരണത്തെ ഫോണ്‍ എന്ന് കമ്പനി പറയുന്നില്ലെങ്കിലും കോള്‍ ചെയ്യാനും സന്ദേശങ്ങള്‍ അയക്കാനും ഈ ഉപകരണത്തിലൂടെ സാധിക്കും. മടക്കിവെക്കാവുന്ന രണ്ട് സ്‌ക്രീനുകളുള്ള കംപ്യൂട്ടര്‍ ഉപകരണം എന്നാണ് സര്‍ഫെയ്‌സ് ഡ്യുവോയെ കമ്പനി വിശദീകരിക്കുന്നത്. മടക്കി ഉപയോഗിക്കാവുന്ന ഉപകരണമാണെങ്കിലും ഫോള്‍ഡബിള്‍ സ്‌ക്രീന്‍ അല്ല ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. 5.6 ഇഞ്ച് വലിപ്പമുള്ള രണ്ട് സ്‌ക്രീനുകളാണ് ഇതിലുള്ളത്. മധ്യഭാഗത്തായി പ്രത്യേകം രൂപകല്‍പന ചെയ്ത വിജാഗിരിയിലാണ് ഈ രണ്ട് സ്‌ക്രീനുകളേയും ബന്ധിപ്പിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഓഎസിലാണ് ഇതിന്റെ പ്രവര്‍ത്തനം. വിവിധ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ആപ്ലിക്കേഷനുകള്‍ ആന്‍ഡ്രോയിഡില്‍ ലഭ്യമാണ് എന്നതാണ് ആന്‍ഡ്രോയിഡ് ഓഎസ് ഉപയോഗിക്കാനുള്ള കാരണമെന്ന് മൈക്രോസോഫ്റ്റ് അധികൃതര്‍ പറയുന്നു. സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കള്‍ പരീക്ഷിക്കാത്ത രൂപകല്‍പനയാണ് സര്‍ഫേയ്‌സ് ഡ്യുവോയുടെ ഒരു സവിശേഷത.
ജൂലായില്‍ തന്നെ സര്‍ഫെയ്സ് ഡ്യുവോ പുറത്തിറക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ജൂലായ് മാസം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അതിന് സാധ്യതയില്ല. എന്നാല്‍ വരുന്ന ആഴ്ചകളില്‍ എന്നെങ്കിലും സര്‍ഫെയ്സ് ഡ്യുവോ ഔദ്യോഗികമായി വിപണിയ്ക്ക് പരിചയപ്പെടുത്തിയേക്കും. സര്‍ഫെയ്സ് ഡ്യുവോയിലും മറ്റ് ഡ്യുവല്‍ സ്‌ക്രീന്‍ ഉപകരണങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കാനായിരുന്നു മൈക്രോസോഫ്റ്റിന്റെ പദ്ധതിയെന്ന് ഈ ഈ വര്‍ഷം ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കോവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് അത് ഒഴിവാക്കുകയായിരുന്നു. സര്‍ഫെയ്സ് ഡ്യുവോയെ കൂടാതെ രണ്ട്സ്‌ക്രീനുകളുള്ള വിന്‍ഡോസ് ഉപകരണവും മൈക്രോസോഫ്റ്റിന്റ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.