പത്തനംതിട്ട: കോവിഡ് ബാധിതയായ പത്തൊമ്പതുകാരിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതി നൗഫലിനെ വീഡിയോ കോണ്‍ഫറൻസിലൂടെ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കി. ഇയാളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് നൽകിയ അപേക്ഷയിൽ പത്തനംതിട്ട കോടതി ഇന്ന് വിധി പറയും.
കഴിഞ്ഞ ആറിനു പുലർച്ചെയാണ് പന്തളത്തെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്കു കൊണ്ടുപോയ പെണ്‍കുട്ടിയെ ആംബുലൻസ് ഡ്രൈവറായ നൗഫൽ അതിക്രൂരമായി പീഡിപ്പിച്ചത്. സംഭവത്തേ തുടർന്ന് അറസ്റ്റിലായ നൗഫൽ റിമാൻഡിലാണ്. ഇയാളുടെ കോവിഡ് പരിശോധനാഫലം വരേണ്ടതുള്ളതിനാൽ കാര്യമായ ചോദ്യം ചെയ്യൽ കൂടാതെ റിമാൻഡ് ചെയ്യുകയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി നൗഫലിനെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പോലീസ് നൽകിയ അപേക്ഷയാണ് കോടതി പരിഗണിച്ചത്. നൗഫലിന്റെ കോവിഡ് പരിശോധനാഫലങ്ങൾ നെഗറ്റീവാണെന്ന റിപ്പോർട്ട് കൂടി ലഭിച്ചിട്ടുള്ളതിനാൽ കസ്റ്റഡിയിൽ വാങ്ങി കേസിൽ കൂടുതൽ അന്വേഷണം നടത്താനാണ് തീരുമാനം.