പത്തനംതിട്ട : നാട്ടിലിറങ്ങി മനുഷ്യര്‍ക്കും കാര്‍ഷിക വിളകള്‍ക്കും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിന് അനുമതി നൽകിയെങ്കിലും ഉത്തരവ് നടപ്പാക്കുന്നതില്‍ വനം വകുപ്പിന് കടുത്ത നിസ്സംഗതയാണ്.
വനംവകുപ്പും തദ്ദേശസ്ഥാപനവും ചേർന്നു തീരുമാനമെടുക്കേണ്ട വിഷയത്തിൽ ജില്ലയിലെ രണ്ട് വനംഡിവിഷനുകളിലും ചുരുക്കം ചില പഞ്ചായത്തുകളിലും മാത്രമാണ് കർഷക ജാഗ്രതാസമിതി പോലും കൂടിയത്. നിലവിലെ ഉത്തരവിന്റെ കാലാവധി നവംബർ 17ന് അവസാനിക്കാനിരിക്കേ പന്നിയെ വെടിവെയ്ക്കാൻ ലൈസൻസുള്ളവരെ ലഭിക്കാത്തതാണ് നടപടികൾ വൈകാന്‍ കാരണമെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.
റാന്നി വനംഡിവിഷനിൽ ആറ് അപേക്ഷകൾ ലഭിച്ചിരുന്നു. അയിരൂർ ഗ്രാമപഞ്ചായത്തിൽ മൂന്നുപേർക്ക് അനുമതി നൽകി. ഇതിൽ ഒരാൾ ഒരു പന്നിയെ കഴിഞ്ഞദിവസം വെടിവെച്ചു. മറ്റൊരാൾ വെടിവെച്ച പന്നിയെ പിന്നീട് കണ്ടെത്താനായില്ല. പഞ്ചായത്തുകളിൽ ജാഗ്രതാസമിതികൾ വിളിച്ചുകൂട്ടേണ്ടതുണ്ട്. ഇതിന് പഞ്ചായത്ത് മുൻകൈയെടുക്കണം. കോട്ടാങ്ങൽ, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തുകളിൽ കഴിഞ്ഞദിവസം യോഗം ചേർന്നശേഷം വനംവകുപ്പിന് കത്തു നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ലൈസൻസുള്ളവരെ നിയോഗിക്കും. ആലപ്പുഴ ജില്ലയിൽ നിന്നുവരെ കാട്ടുപന്നി ശല്യവുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചിട്ടുണ്ട്. പക്ഷേ നിയമപരമായ നടപടിയിലൂടെ കാട്ടുപന്നിയെ വെടിവെയ്ക്കണമെങ്കിൽ ലൈസൻസുള്ള കൂടുതൽ ആളുകളെ കണ്ടെത്തേണ്ടതുണ്ട്. കർഷക ജാഗ്രതാ സമിതികൾ വിളിച്ചു കൂട്ടാൻ പന്നിശല്യം ഏറെയുള്ള പഞ്ചായത്തുകളും ഇതുവരെ തയ്യാറായിട്ടില്ല. കോന്നി വനംഡിവിഷനിലും സ്ഥിതി വ്യത്യസ്തമല്ല. കോന്നിയിൽ ലൈസൻസുള്ള ഒരാൾക്കു മാത്രമാണ് അനുമതി നൽകിയത്.
നടപടികൾ പ്രഹസനമാണെന്ന ആരോപണം കർഷക സംഘടനകളും ഉന്നയിച്ചിട്ടുണ്ട്. കാട്ടുപന്നിക്കൂട്ടം വിളവ് നശിപ്പിക്കാനെത്തുമ്പോൾ ഇവയെ കാത്തിരുന്ന് ഒന്നിനെ മാത്രം വെടിവെയ്ക്കാനുള്ള തീരുമാനം കർഷകർക്ക് പ്രയോജനപ്പെടില്ലെന്നാണ് പറയുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ കാട്ടുപന്നിയെ ക്ഷുദ്രജീവി ഗണത്തിൽപ്പെടുത്തി നശിപ്പിക്കാൻ കർഷകനു തന്നെ അവകാശം നൽകണമെന്നതാണ് ആവശ്യം.