തിരുവനന്തപുരം : യുഡിഎഫ് വിട്ട് എൽഡിഎഫിലേക്കു പോകുമെന്ന പ്രചാരണങ്ങളെക്കുറിച്ച് ഈ മാസം 28ന് പ്രതികരിക്കാമെന്ന് കെ.വി.തോമസ്. അടിസ്ഥാനരഹിതമായ പ്രചാരണമാണോ നടക്കുന്നതെന്ന ചോദ്യത്തിന് ഇപ്പോൾ അതേക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും പിന്നീട് മാധ്യമങ്ങളെ കാണുമെന്നും കെ.വി.തോമസ് പറഞ്ഞു. ലോക്സഭാ സീറ്റ് നിഷേധിച്ചതിലും പാർട്ടിയിൽ അര്‍ഹമായ സ്ഥാനങ്ങൾ നൽകാത്തതിലും പ്രതിഷേധിച്ച് കെ.വി.തോമസ് എൽഡിഎഫിനോട് അടുക്കുന്നുവെന്നാണ് വാർത്ത പ്രചരിച്ചത്. എൽഡിഎഫ് സ്വതന്ത്രനായി എറണാകുളത്ത് മത്സരിക്കുമെന്നും പ്രചാരണമുണ്ട്.
എ.കെ. ആന്റണി മന്ത്രിസഭയിൽ 2001 മുതൽ 2004വരെ മന്ത്രിയായിരുന്ന കെ.വി.തോമസ് മൻമോഹൻ സിങ് മന്ത്രിസഭയിലും അംഗമായിരുന്നു. എറണാകുളം ലോക്സഭാ സീറ്റ് നിഷേധിച്ചതിൽ ദുഃഖമുണ്ടെന്നും തന്റെ അയോഗ്യത എന്താണെന്ന് പാർട്ടി പറയണമെന്നും ആവശ്യപ്പെട്ട കെ.വി. തോമസ് പാർട്ടി നിലപാടുകളെ നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയത്തിൽ പാർട്ടി മാനദണ്ഡമുണ്ടെങ്കിൽ അത് എല്ലാപേർക്കും ഒരുപോലെ ബാധകമാക്കണമെന്നും ചിലരെ ഒഴിവാക്കാൻ മാനദണ്ഡം കൊണ്ടുവരരുതെന്നും കെ.വി. തോമസ് ആവശ്യപ്പെട്ടിരുന്നു.