അഹമ്മദാബാദ് : ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേര സ്‌റ്റേഡിയം ഇനി അറിയപ്പെടുക നരേന്ദ്ര മോദി സ്‌റ്റേഡിയം എന്ന പേരില്‍. ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് മുമ്പായി നവീകരിച്ച സ്റ്റേഡിയം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. ആഭ്യന്തരമന്ത്രി അമിത് ഷാ, കായിക മന്ത്രി കിരണ്‍ റിജിജു, ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. നേരത്തെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയമെന്നായിരുന്നു മൊട്ടേരയിലെ സ്റ്റേഡിയം അറിയപ്പെട്ടിരുന്നത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്‌പോര്‍ട്‌സ് എന്‍ക്ലേവിന്റെ ഭാഗമായാണ് സ്റ്റേഡിയം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരമാണ് ബുധനാഴ്ച തുടങ്ങുന്നത്.
മൊട്ടേരയിലെ സ്‌റ്റേഡിയത്തിന്റെ ആദ്യത്തെ പേര് ഗുജറാത്ത് സ്റ്റേഡിയം എന്നായിരുന്നു. പുതുക്കിപ്പണിതപ്പോള്‍ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയമായി. തുടര്‍ന്ന് ഇപ്പോള്‍ സ്‌റ്റേഡിയത്തിന് നരേന്ദ്ര മോദിയുടെ പേര് നല്‍കിയിരിക്കുകയാണ്. അഹമ്മദാബാദിലെ മൊട്ടേരയില്‍ സ്റ്റേഡിയം പണിതത് 1983-ല്‍. 2006-ല്‍ നവീകരിച്ചു. 2016-ല്‍ വീണ്ടും പുതുക്കിപ്പണിയാൻ ആരംഭിച്ചു. പണി പൂര്‍ത്തിയായത് 2020 ഫെബ്രുവരിയില്‍. 800 കോടി രൂപ ചെലവിലാണ് നവീകരിച്ചത്. ഇപ്പോള്‍ സ്റ്റേഡിയത്തില്‍ 1,10,000 പേര്‍ക്ക് ഇരിക്കാം (കോവിഡ് ആയതിനാല്‍, ഇക്കുറി ടെസ്റ്റിന് 55,000 പേരെ മാത്രമേ അനുവദിക്കൂ). ഇതോടെ ലോകത്തെ ഏറ്റവും ഇരിപ്പിട സൗകര്യമുള്ള ക്രിക്കറ്റ് സ്റ്റേഡിയമായി മാറി. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടാണ് (1,00,000 ഇരിപ്പിടങ്ങള്‍) രണ്ടാമത്. 63 ഏക്കറിലാണ് സ്റ്റേഡിയം പടര്‍ന്നുകിടക്കുന്നത്.