തിരുവനന്തപുരം : യുഡിഎഫ് സീറ്റ് ചർച്ച നാളെ പൂർത്തിയാക്കും. മൂന്ന് സീറ്റ് അധികം നൽകി ലീഗുമായി സമവായത്തിലെത്തിയെങ്കിലും ചില കാര്യങ്ങളിൽ കൂടി ധാരണയാകേണ്ടതുണ്ട്. 12 സീറ്റിനായി വാശിപിടിക്കുന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ബുധനാഴ്ചയോടെ സീറ്റുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് യുഡിഎഫ് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് നടന്ന ചർച്ചകൾ നിയമസഭാ തെരഞ്ഞെടുപ്പ് ചർച്ചകളാക്കി വഴിതിരിച്ച യുഡിഎഫ് ഒരു മുഴം മുന്നേ എറിയാനുള്ള ഒരുക്കത്തിലാണ്. ഇതിനായുള്ള ചർച്ചകൾ നാളെ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. 12 സീറ്റ് വേണമെന്ന പിടിവാശിയിലുള്ള ജോസഫ് വിഭാഗത്തെ മെരുക്കാനുള്ള തന്ത്രങ്ങൾ തുടരുകയാണ്. ഇതിന്റ ഭാഗമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കളുമായി മുല്ലപ്പള്ളി രാമചന്ദ്രൻ ആശയ വിനിമയം നടത്തി.
ഒൻപതോ പരമാവധി പത്ത് സീറ്റോ നൽകി ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അഞ്ച് സീറ്റ് ലഭിക്കുന്ന ആർഎസ്പി ആറ്റിങ്ങൽ, കൈപ്പമംഗലം സീറ്റുകൾക്ക് പകരം കൊല്ലം ജില്ലയിലെ ഒരു സീറ്റ് കൂടി ലഭിക്കണമെന്ന അവകാശ വാദത്തിലാണ്. സിഎംപി ജയസാധ്യതയുള്ള ഒരു സീറ്റ് ലഭിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽകുകയാണ്. മാണി സി കാപ്പന്റെ എൻസികെയ്ക്ക് രണ്ട് സീറ്റ് നൽകിയേക്കും. കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിനും ഫോർവേഡ് ബ്ലോക്കിനും ഓരോ സീറ്റുമെന്നതാണ് ധാരണകൾ. നാളെ ചർച്ച പൂർത്തിയായാൽ ബുധനാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തിൽ പ്രഖ്യാപനമുണ്ടാകും. അന്ന് തന്നെ പ്രകടന പത്രികക്കും അന്തിമ രൂപം നൽകും. ബുധനാഴ്ചക്ക് ശേഷം ഡൽഹിയിലെത്തി കോൺഗ്രസ് പട്ടികക്ക് ഹൈക്കമാൻഡ് അംഗീകാരം നേടാനാണ് കോൺഗ്രസ് നീക്കം