ന്യൂഡല്‍ഹി : കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി ഉടന്‍ തീരുമാനിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിയമപരമായ സമയക്രമം പാലിച്ച് തന്നെ തെരഞ്ഞെടുപ്പ് നടത്തും. ഹെെക്കോടതിയിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്. നേരത്തെ പ്രഖ്യാപിച്ചത് തീയതികള്‍ മാത്രമാണെന്നും വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് ഒഴിവുള്ള മൂന്ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെയുള്ള ഹര്‍ജി ഹൈക്കോടതി പരിഗണിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് മാറ്റിവച്ച നടപടി ചട്ടവിരുദ്ധമാണെന്ന് ഹര്‍ജികളില്‍ ആരോപിക്കുന്നത്. ഏപ്രിൽ 12ന് കേരളത്തിൽനിന്ന് 3 രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപനം. എന്നാൽ നിയമന്ത്രാലയത്തിൽ നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ തെരഞ്ഞെടുപ്പ് മരവിപ്പിച്ചത്.
കേരളത്തിലെ നിയമസഭയുടെ അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാകാത്തതിനാല്‍ എംഎല്‍എമാര്‍ക്ക് രാജ്യാസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള അധികാരമുണ്ടെന്നും തിരഞ്ഞെടുപ്പ് മരവിപ്പിക്കുന്നത് രാജ്യസഭയില്‍ കേരളത്തിലെ മൂന്ന് അംഗങ്ങള്‍ ഇല്ലാതാകുന്ന അവസ്ഥയുണ്ടാകുമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹര്‍ജിയില്‍ പറയുന്നത്.