ആലപ്പുഴ : മന്ത്രി ജി സുധാകരനെതിരെ പാര്‍ട്ടി യോഗത്തില്‍ ഗുരുതരമായ ആരോപണം. അമ്പലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.ലിജുവിനെ സുധാകരന്‍ സഹായിച്ചുവെന്ന് പുറക്കാട് ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ മന്ത്രി സംസാരിച്ചതില്‍ നടപടി വേണമെന്ന ആവശ്യവും യോഗത്തിലുണ്ടായി. മന്ത്രിക്കെതിരായ പരാതിയില്‍ യുവതിയും ഭര്‍ത്താവും ഉറച്ചുനിന്നതോടെ ജില്ലാ കമ്മിറ്റി മുന്‍കൈയെടുത്ത സമവായ നീക്കം രണ്ടാംതവണയും പരാജയപ്പെട്ടു.
മന്ത്രിക്കെതിരെ ഉയര്‍ന്ന പരാതിയില്‍ സമവായം തേടിയാണ് പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ പുറക്കാട് ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നത്. എന്നാല്‍ രണ്ടാംതവണയും ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങളെ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ തള്ളി. യോഗത്തിനെത്തിയ 12 ലോക്കല്‍ കമ്മിറ്റി അംഗങ്ങളില്‍ 11 പേരും ജി സുധാകരനെതിരെ സംസാരിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന നിലയില്‍ മുമ്പും മന്ത്രി സംസാരിച്ചിട്ടുണ്ട് എന്നും സംഘടനാപരമായ താക്കീത് മന്ത്രിക്ക് നല്‍കണമെന്നും കൂടുതല്‍ നേതാക്കളും ആവശ്യപ്പെട്ടു. ഇതിനിടെയാണ് ഗുരുതരമായ ആരോപണവും മന്ത്രിക്കെതിരെ പാര്‍ട്ടി അംഗങ്ങള്‍ നടത്തിയത്.
വിവാദ വിഷയത്തില്‍ ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളും സുധാകരനെ കുറ്റപ്പെടുത്തിയപ്പോള്‍ എം ലിജു അദ്ദേഹത്തെ പിന്തുണച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ജി. സുധാകരന്റെ ഭാഗത്തുനിന്ന് ലഭിച്ച സഹായത്തിനുള്ള നന്ദിയാണ് ലിജു പരസ്യപ്പെടുത്തിയത് എന്നായിരുന്നു ലോക്കല്‍ കമ്മിറ്റി അംഗങ്ങളില്‍ ചിലരുടെ വിമര്‍ശനം. അമ്പലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എച്ച്.സലാം കൂടി പങ്കെടുത്ത യോഗത്തിലാണ് മന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. ജില്ലാ സെക്രട്ടറിയോ എച്ച് സലാമോ മറ്റൊരു ജില്ലാസെക്രട്ടറിയേറ്റ് അംഗമോ പ്രാദേശിക നേതാക്കളുടെ വിമര്‍ശനങ്ങളെ എതിര്‍ത്തില്ല. പോലീസ് കേസ് ഒഴിവാക്കി പാര്‍ട്ടിതലത്തില്‍ പ്രശ്‌നം പരിഹരിക്കാമെന്ന ജില്ലാ സെക്രട്ടറിയുടെ അഭിപ്രായത്തോടെ ഭൂരിഭാഗം അംഗങ്ങളും യോജിച്ചുമില്ല.
യുവതി പരാതിയുമായി മുന്നോട്ടു പോകട്ടെയെന്നു കമ്മിറ്റി അംഗങ്ങള്‍ നിലപാടെടുത്തു. പരാതിക്കാരിയുടെ ഭര്‍ത്താവായ മന്ത്രിയുടെ മുന്‍ പഴ്‌സനല്‍ സ്റ്റാഫ് അംഗവും ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായിരുന്നില്ല എന്ന വിമര്‍ശനങ്ങളെ മന്ത്രി പ്രതിരോധിക്കുന്നതിനിടെയാണ് പാര്‍ട്ടി യോഗത്തില്‍ തന്നെ ഗുരുതരമായ ആരോപണം സുധാകരനെതിരെ ഉയര്‍ന്നിരിക്കുന്നത്.