കോട്ടയ്ക്കൽ : കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ മുസല്ല വിപണി സജീവമായി. പള്ളികളിൽ പ്രാർഥനയ്ക്കെത്തുന്ന വിശ്വാസികൾ നിർബന്ധമായും മുസല്ല കൊണ്ടുവരണമെന്ന നിർദേശം വന്നതോടെയാണ് കടകളിൽ തിരക്കേറിയത്. 30 മുതൽ 1,200 രൂപ വരെ വിലയുള്ള മുസല്ലകൾ മാർക്കറ്റിലുണ്ട്. തുർക്കി, പാക്കിസ്ഥാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇനങ്ങളാണ് വിപണിയിൽ ഏറെയുമുള്ളത്. ഇതിൽ തുർക്കി മുസല്ലയ്ക്കാണ് വൻ ഡിമാൻഡ്.
കൂടാതെ നാട്ടിൻപുറങ്ങളിലെ വീടുകൾ കേന്ദ്രീകരിച്ച് തയാറാക്കുന്ന തുണി, പ്ലാസ്റ്റിക് മുസല്ലയും വിൽപ്പനക്കെത്തിയിട്ടുണ്ട്. ഇവയ്ക്കു 30 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഒരാൾക്കുനിന്നു നമസ്കരിക്കാൻ പാകത്തിലുള്ള മുസല്ലകൾക്കു പുറമേ ചെറിയ മുസല്ലകളും ലഭ്യമാണ്. മടക്കി പോക്കറ്റുകളിൽ വയ്ക്കാൻ പാകത്തിലുള്ള പ്ലാസ്റ്റിക് മുസല്ലകളുമുണ്ട്. ബുക്ക്സ്റ്റാളുകളിലും തുണിക്കടകളിലുമാണ് ഇവയുടെ വിൽപന പ്രധാനമായും നടക്കുന്നത്. മമ്പുറം, തിരൂരങ്ങാടി എന്നിവിടങ്ങളിലെ മൊത്തവിതരണ കേന്ദ്രങ്ങളിൽനിന്നാണ് ഇത്തരം ഉൽപന്നങ്ങൾ വിപണിയിലെത്തുന്നത്.