പത്തനംതിട്ട : കോന്നി ഗവ. മെഡിക്കല്‍ കോളേജും വടശ്ശേരിക്കര അയ്യപ്പാ മെഡിക്കല്‍ കോളേജും ജില്ല ഭരണകൂടം അടിയന്തിരമായി ഏറ്റെടുത്ത് കോവിഡ് ചികിത്സക്ക് സൗകര്യം ഒരുക്കണമെന്ന് യു.ഡി.എഫ് ചെയര്‍മാന്‍ വിക്ടര്‍ ടി.തോമസ് ആവശ്യപ്പെട്ടു. നിലവിലെ സ്ഥിതി അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അടിയന്തിരമായി ഐ.സി.യു വാര്‍ഡുകള്‍ ഒരുക്കേണ്ടതുണ്ട്. ഇക്കാര്യം കഴിഞ്ഞദിവസം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഒരുനടപടിയും ഇന്നുവരെ സ്വീകരിച്ചിട്ടില്ലെന്ന് വിക്ടര്‍ ടി.തോമസ് പറഞ്ഞു.
കോന്നി ആനകുത്തിയിലെ മെഡിക്കല്‍ കോളേജില്‍ വളരെ വിശാലമായ സൌകര്യങ്ങള്‍ ഉണ്ട്. ഔട്ട് പേഷ്യന്റ് വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും രോഗികള്‍ നന്നേ കുറവാണ്. കോടികള്‍ മുടക്കി പൂര്‍ത്തീകരിച്ച മെഡിക്കല്‍ കോളേജ് വെറും കാഴ്ചവസ്തു കണക്കെ സൂക്ഷിക്കുന്നതില്‍ അടിസ്ഥാനമില്ല. ജനങ്ങളുടെ ജീവനാണ് വിലകല്‍പ്പിക്കേണ്ടത്. ഇക്കാര്യത്തില്‍ കോന്നി എം.എല്‍.എയും വേണ്ടത്ര താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് വിക്ടര്‍ കുറ്റപ്പെടുത്തി.
ശബരിമല തീര്‍ഥാടകര്‍ക്ക് എന്നപേരില്‍ വടശ്ശേരിക്കരയില്‍ തുടങ്ങിയ അയ്യപ്പ മെഡിക്കല്‍ കോളേജ് ഇപ്പോള്‍ മൌണ്ട് സിയോന്‍ ഗ്രൂപ്പിന്റെ കയ്യിലാണ്. അംഗീകാരം ലഭിക്കുന്നതിന്റെ മുന്നോടിയായി ഇവിടെ ഒ.പി പ്രവര്‍ത്തനം ആരംഭിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ അതും നിലച്ചമട്ടാണ്. ജനങ്ങള്‍ രോഗത്താല്‍ വലയുമ്പോഴും ഏറെ വിശാലമായ ഈ മെഡിക്കല്‍ കോളേജും ആധുനിക സൌകര്യങ്ങളും ചിലരൊക്കെ പൊതിഞ്ഞുകെട്ടി സൂക്ഷിക്കുകയാണ്. വടശ്ശേരിക്കര പഞ്ചായത്തും വ്യവസായി എബ്രഹാം കലമണ്ണിലും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് ഈ സ്ഥാപനം ഏറ്റെടുത്ത് വേണ്ടവണ്ണം ഉപയോഗിക്കാത്തത് എന്നാണ് ജനസംസാരം.
കൂടാതെ ജില്ലയില്‍ ചെറുതും വലുതുമായ പല ആശുപത്രികളും പ്രവര്‍ത്തനരഹിതമായി കിടപ്പുണ്ട്. ഇതൊക്കെ അടിയന്തിരമായി ഏറ്റെടുത്ത് കോവിഡ് ചികിത്സക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കണമെന്നും വിക്ടര്‍ ടി.തോമസ് ആവശ്യപ്പെട്ടു. നാളെകളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുകയും രോഗികളുടെ ബാഹുല്യം മൂലം ബെഡ്ഡുകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍, വെന്റിലെറ്ററുകള്‍ എന്നിവയ്ക്ക് ക്ഷാമം നേരിടുകയും ചെയ്‌താല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം പത്തനംതിട്ട ജില്ലാ ഭരണകൂടത്തിനു മാത്രം ആയിരിക്കുമെന്നും വിക്ടര്‍ മുന്നറിയിപ്പു നല്‍കി.
ജനപ്രതിനിധികളെ ഉൾപ്പെടുത്തി അടിയന്തിരമായി സർവകക്ഷിയോഗം വിളിക്കണമെന്നും വേണ്ടിവന്നാല്‍ മിലിറ്ററിയുടെ സഹായം തേടണമെന്നും വിക്ടര്‍ നിര്‍ദ്ദേശിച്ചു.