റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി പുതിയ പാലത്തിൻ്റെ പണികൾ വീണ്ടും തുടങ്ങി. നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി റാന്നി എം.എൽ.എ പഴകുളം മധുവിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും യു.ഡി.എഫ് നേതാക്കളും നിർമ്മാണസ്ഥലം സന്ദർശിച്ചു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിർത്തിവെച്ച പാലത്തിൻ്റെ നിർമ്മാണമാണ് ഇപ്പോൾ വീണ്ടും ഊർജ്ജിതമാക്കിയിരിക്കുന്നത്. നിർമ്മാണം പുനരാരംഭിക്കുന്നതിൻ്റെ ഭാഗമായി വാർക്ക കമ്പികൾ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ കഴിഞ്ഞ ദിവസങ്ങളിൽ പെരുമ്പുഴ കരയിൽ എത്തിച്ചു തുടങ്ങിയിരുന്നു.
ഏഴ് വർഷം മുൻപ് രാജു എബ്രഹാം എം.എൽ.എയുടെ കാലത്താണ് പാലത്തിൻ്റെ പ്രാരംഭ നടപടികൾ ആരംഭിച്ചത്. തുടർന്ന് കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് എം.എല്‍.എ ആയിരുന്ന പ്രമോദ് നാരായണൻ്റെ പരിശ്രമഫലമായി നദിയിലെ തൂണുകൾ ഉൾപ്പെടെയുള്ള പകുതിയിലധികം ജോലികൾ പൂർത്തീകരിച്ചിരുന്നു. എന്നാൽ പിന്നീട് പണി മുടങ്ങുകയും, ഇത് നാട്ടിൽ വലിയ ചർച്ചയാവുകയും ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് നിർമ്മാണം പൂർത്തിയാക്കാൻ മുൻ എം.എല്‍.എ ശ്രമിച്ചെങ്കിലും അത് സാധ്യമായിരുന്നില്ല.
പെരുമ്പുഴ കടവിൽ നിന്നുള്ള സമീപന പാത ബ്ലോക്ക് പടി വരെ എത്തുന്നതിനായി സ്വകാര്യ വ്യക്തികളിൽ നിന്ന് സ്ഥലം വാങ്ങിയതിൻ്റെയും, ഉപാസന കടവിലെ സമീപന പാതയ്ക്കുള്ള സ്ഥലത്തിൻ്റെയും തുക മുൻപ് തന്നെ കൈമാറിയിരുന്നു.
പെരുമ്പുഴ കടവിൽ ആറോളം കേഡറുകളുടെ പണിയും തീർന്നിട്ടുണ്ട്. ഇനി നദിക്ക് മുകളിലുള്ള സ്പാൻ അടക്കമുള്ള ജോലികളാണ് പ്രധാനമായും അവശേഷിക്കുന്നത്. പണി തടസ്സപ്പെട്ടതിനെ തുടർന്ന് മുൻ കരാറുകാരനെ ഒഴിവാക്കി, എസ്റ്റിമേറ്റ് തുക പുതുക്കി നിശ്ചയിച്ചാണ് പ്രമുഖ നിർമ്മാണ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ പുതിയതായി പണി ഏൽപ്പിച്ചത്. പമ്പാനദിയിൽ നിലവിലുള്ള റാന്നി വലിയ പാലത്തിന് സമാന്തരമായി പെരുമ്പുഴ, ഉപാസന കടവുകളെ ബന്ധിപ്പിച്ചാണ് വൺവേ പാലം വിഭാവനം ചെയ്തിരിക്കുന്നത്. സമീപന റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതിലുണ്ടായ കാലതാമസമാണ് പദ്ധതി നീണ്ടുപോകാൻ പ്രധാന കാരണമായത്.
നിലവിൽ നദിയിലെ മൂന്ന് തൂണുകളുടെയും പേട്ട കരയിലെ രണ്ട് തൂണുകളുടെയും പണികൾ പൂർത്തിയായിട്ടുണ്ട്. ഇനി പേട്ട കരയിൽ രണ്ട് ചെറിയ തൂണുകളുടെ പണി കൂടി മാത്രമാണ് അവശേഷിക്കുന്നത്. ഇതും കൂടി പൂർത്തിയാകുന്നതോടെ റാന്നിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമാകും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് പ്രധാന പ്രചാരണ ആയുധമാക്കിയ വിഷയങ്ങളിൽ ഒന്നായിരുന്നു ഈ പാലത്തിൻ്റെ നിർമ്മാണം.
തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നിർമ്മാണം പുനരാരംഭിച്ച വേളയിൽ എം.എൽ.എയ്ക്കൊപ്പം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആരോൺ ബിജിലി പനവേലി, ജൂലി സാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സോണിയ മനോജ്,അംഗങ്ങളായ ആനി മാത്യൂ, സനോജ് മേമന, റാന്നി പഞ്ചായത്ത് പ്രസിഡൻ്റ് ശശികല രാജശേഖരൻ, അങ്ങാടി പഞ്ചായത്ത് മെമ്പർ അനി വലിയകാല, യു.ഡി.എഫ് നേതാക്കളായ സിബി താഴത്തില്ലത്ത്, സാംജി ഇടമുറി, രജീവ് താമരപ്പള്ളി, ലാലു എ.കെ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.































