കാസർകോട്: സംസ്ഥാന സർക്കാർ മറയില്ലാതെ ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പി.എം ശ്രീ അറബി കടലിൽ എന്ന് പറഞ്ഞവർ അധികാരത്തിൽ വന്നപ്പോൾ പദ്ധതി നടപ്പിലാക്കുന്ന തിരക്കിലാണ്. സ്കൂളുകളിൽ വിദ്യാഭ്യാസം കാവി വത്ക്കരിക്കപ്പെടുമെന്ന് കണ്ട് എൽഡിഎഫ് പിഎംശ്രീ വേണ്ടെന്ന് വെച്ചതാണ്. ആർഎസ്എസ് അജണ്ട നടപ്പിലാക്കാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയൻ. ‘സംഘപരിവാറിനെ ധീരമായി പുറത്ത് നിർത്തിയ സംസ്ഥാനമാണ് കേരളം. സത്യപ്രതിജ്ഞ ചടങ്ങ് മുതൽ സംഘപരിവാർ സ്വാധീനം കാണാൻ കഴിയും.
വഖഫ് ബോർഡിൽ അമുസ് ലിം പ്രതിനിധി വേണ്ട എന്നാണ് എൽഡിഎഫ് തീരുമാനമുണ്ടായിരുന്നത്. അമുസ് ലിം പ്രതിനിധി ഇല്ലാതെ തന്നെ പ്രവർത്തിച്ചിരുന്ന വഖഫ് ബോർഡിനെതിരെ സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചു. അമുസ് ലിം പ്രതിനിധിയെ ഉൾപ്പെടുത്തുക എന്നതാണ് സർക്കാർ നിലപാടെന്ന് പ്രഖ്യാപിച്ചു. ഇതിലൂടെ ആർഎസ്എസ് നിലപാടാണ് സംസ്ഥാന സർക്കാർ കൈക്കൊണ്ടത് എന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീ പദ്ധതിയിലെ എംഒയു എൽഡിഎഫ് സർക്കാർ ഒപ്പിട്ടിരുന്നു. കാവിവത്കരണമാണെന്നൊരു ചർച്ച ഉണ്ടായപ്പോൾ അതിൽ നിന്ന് പിന്‍മാറുകയാണ് ചെയ്തത്’ എന്നും പിണറായി വിജയൻ പറഞ്ഞു.



























