റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നത് യാത്രക്കാർക്ക് വൻ അപകടഭീഷണിയാകുന്നു. റോഡിലെ ഇരട്ട മഞ്ഞ വരയോട് ചേർന്ന് നടുവിലായി സ്ഥാപിച്ചിരുന്ന ട്രാഫിക് തൂണുകളാണ് വാഹനം ഇടിച്ചും വെയിലേറ്റും നശിച്ച നിലയിലുള്ളത്. പ്രധാന ശബരിമല പാതയായ മണ്ണാറക്കുളഞ്ഞി – ചാലക്കയം – പമ്പ റോഡിലേക്ക് തിരിയുന്ന അതീവ ജാഗ്രത വേണ്ട ഭാഗമായ മണ്ണാറകുളഞ്ഞി മുതല്‍ റാന്നി ചെത്തോങ്കര വരെ ഈ അപകടാവസ്ഥ തുടരുകയാണ്. റോഡിന് നടുവിലെ തകർന്ന തൂണുകൾ പലതും വാഹനങ്ങൾ തട്ടി റോഡിലേക്ക് അപകടകരമായ രീതിയിൽ ചാഞ്ഞു നിൽക്കുകയാണ്.
മണ്ണാറക്കുളഞ്ഞി,ഉതിമൂട്, ബ്ലോക്ക്പടി ജംഗ്ഷൻ,മാമുക്ക്,ചെത്തോങ്കര എന്നിവിടങ്ങളിലും സമാനമായ സ്ഥിതിയാണ് നിലവിലുള്ളത്. ഇവിടെയും സ്ഥാപിച്ചിട്ടുള്ള ട്രാഫിക് തൂണുകൾ തകർന്ന് റോഡിലേക്ക് വീണു കിടക്കുകയാണ്. രാത്രികാലങ്ങളിൽ വെളിച്ചക്കുറവുള്ള സമയത്ത് റോഡിലേക്ക് തള്ളിനിൽക്കുന്ന ഈ തൂണുകൾ ദൂരത്തുനിന്ന് വരുന്ന വാഹനയാത്രക്കാരുടെ ശ്രദ്ധയിൽ പെടാറില്ല. ഇത് പ്രത്യേകിച്ച് ഇരുചക്ര വാഹനയാത്രക്കാർക്ക് വലിയ കെണിയാവുകയാണ്. നിയന്ത്രണം വിട്ട് ഇതിലേക്ക് ഇടിച്ചുകയറി വലിയ അപകടങ്ങൾ സംഭവിക്കാൻ സാധ്യതയേറെയാണ്.





























