ന്യൂഡൽഹി : 12 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ 21 ദിവസത്തെ ഇടവേളയിൽ നൽകപ്പെട്ട ഫൈസറിന്റെ കോവിഡ് വാക്സീൻ സുരക്ഷിതമാണെന്ന് പഠനം. രണ്ടാം ഡോസ് നൽകി വെറും ഏഴു ദിവസങ്ങൾക്ക് ശേഷം 100% ഫലപ്രാപ്തി വാക്സീന് കോവിഡിനെതിരെ നൽകാൻ സാധിക്കുന്നതായി അമേരിക്കയിൽ നടന്ന ഗവേഷണം വെളിപ്പെടുത്തി.
പഠനത്തിന്റെ ഭാഗമായി ഈ പ്രായപരിധിയിലുള്ള 2260 കുട്ടികളിൽ 1131 പേർക്ക് ഫൈസർ വാക്സീനും 1129 പേർക്ക് പ്ലാസെബോയും നൽകി. ഇതിൽ 51% ആൺകുട്ടികളും 86% വെളുത്ത വംശജരും 12% ഹിസ്പാനിക് വംശജരും ആണ്. 1308 വോളണ്ടിയർമാരെ രണ്ടാം ഡോസ് കഴിഞ്ഞ് കുറഞ്ഞത് രണ്ട് മാസത്തേക്ക് എങ്കിലും നിരീക്ഷണ വിധേയമാക്കി.
12-15 വയസ്സുകാരിൽ വാക്സീൻ സൃഷ്ടിക്കുന്ന പ്രതിരോധ പ്രതികരണവും അമിതമായ പ്രതിരോധ പ്രതികരണവും 16 – 25 പ്രായ വിഭാഗവുമായി താരതമ്യപ്പെടുത്തി. ഇരു വിഭാഗങ്ങളിലും തലവേദനയും ക്ഷീണവും ആണ് പൊതുവായി ഉണ്ടായ പാർശ്വഫലങ്ങൾ. 16 – 25 വിഭാഗക്കാരെ അപേക്ഷിച്ച് 12-15 വിഭാഗക്കാരിൽ ചെറിയൊരു ശതമാനത്തിനു മാത്രമേ അത്യധികമായ തലവേദനയും ക്ഷീണവും ഉണ്ടായിട്ടുള്ളൂ.
12 വയസ്സിന് മുകളിലുള്ളവർക്കായുള്ള വാക്സീൻ വിതരണം മെയ് മധ്യത്തോട് കൂടി അമേരിക്കയിൽ ആരംഭിച്ചിരുന്നു. ചിലി, കാനഡ, ജപ്പാൻ, ഇറ്റലി എന്നിവിടങ്ങളിൽ 12 വയസ്സിനു മുകളിലുള്ളവരുടെ വാക്സീൻ വിതരണത്തിന് അനുമതി നൽകിയിട്ടുണ്ട്. ദുബായ്, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ ഈ പ്രായ വിഭാഗങ്ങളിൽ വാക്സീന് അടിയന്തിര ഉപയോഗ അനുമതി നൽകി.