കൊച്ചി : കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച ഭീതിയിലാണ് നാമിപ്പോൾ. ആദ്യ തരംഗത്തിൽ ബാധിച്ചതിനേക്കാൾ എത്രയോ മടങ്ങ് കൂടുതൽ പേർക്കു രണ്ടാം തരംഗത്തിൽ വൈറസ് ബാധിച്ചു. എത്രയോ ഇരട്ടിയാളുകൾ മരിച്ചു. രണ്ടാം തരംഗം സൃഷ്ടിച്ച ഭീഷണി നിലനിൽക്കുമ്പോൾതന്നെ കോവിഡിന്റെ മൂന്നാം തരംഗമുണ്ടാകാനാണു സാധ്യതയെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു.
കേരളത്തിലും കോവിഡിന്റെ മൂന്നാം തരംഗമുണ്ടാകും. അതിന്റെ ആഘാതത്തെ നേരിടണമെങ്കിൽ ഫലപ്രദമായ വാക്സീൻ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പേർക്ക് കുത്തിവെയ്ക്കണം – ഡോക്ടർ പത്മനാഭ ഷെണോയ് പറഞ്ഞു. കോവിഡിന്റെ തുടക്കം മുതൽ സാഹചര്യങ്ങളെ ശാസ്ത്രീയമായി വിലയിരുത്തുന്ന ആരോഗ്യ വിദഗ്ധനാണു ‘കെയർ’ ആശുപത്രി മെഡിക്കൽ ഡയറക്ടർ കൂടിയായ ഡോക്ടർ പത്മനാഭ ഷെണോയ്.