പന്തളം : പന്തളം കെ.എസ്.ആര്‍.ടി.സി ഡിപ്പോ നിലനിർത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് എസ്.ഡി.പി.ഐ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ക്ക് നിവേദനം നല്‍കി. അടൂർ മണ്ഡലത്തിലെ പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നാണ് പന്തളം നഗരസഭ. പന്തളം നിവാസികളുടെ വലിയ ആവശ്യവും ആഗ്രഹവുമാണ് കെ.എസ്.ആര്‍.ടി.സി ഡിപ്പോ കൂടുതൽ സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുക എന്നത്.
എന്നാൽ നിലവിലുള്ള സർക്കാർ നടപടികളിൽ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. ജൻ്റെം പദ്ധതിയിൽ ഡിപ്പോയിൽ നിന്നും രണ്ട് ബസ്സുകൾകൊണ്ട് പോകുകയും അഞ്ച് ലോക്കൽ സർവ്വീസ് ബസ്സുകൾ നീക്കം ചെയ്തതായും എസ്.ഡി.പി.ഐ ഭാരവാഹികള്‍ പറഞ്ഞു. ബാക്കിയുള്ള സർവ്വീസുകൾകൂടി നിർത്തലാക്കാനുള്ള ശ്രമമാണ് അധികാരികളിൽ നിന്നും ഉണ്ടാകുന്നതെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു.
സ്ഥിഫ്റ്റ് പദ്ധതിയുടെ പേരും പറഞ്ഞ് ബസ്സുകൾ കൊണ്ടു പോകുന്നതിലൂടെ ഡിപ്പോയുടെ പ്രവർത്തനത്തെതന്നെ ഇല്ലാതാക്കും. അതിലൂടെ പന്തളം കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടച്ചുപൂട്ടാൻ വഴിവെക്കും. ശബരിമലയുടെ മൂലസ്ഥാനമായ പന്തളത്ത് ആയിരക്കണക്കിന് അയ്യപ്പ ഭക്തർക്കും പൊതുജനങ്ങൾക്കും ആശ്രയമായ ഡിപ്പോയിൽ 19 ബസ്സുകൾ ഉണ്ടായിരുന്നതിൽ 14 ബസ്സുകൾ മാത്രമാണ് ഇപ്പോൾ ശേഷിക്കുന്നത്. പന്തളം ഡിപ്പോയിൽ സർവ്വീസ് നടത്തിയിരുന്ന പന്തളം – ചേരിക്കൽ, പന്തളം – പടനിലം, കായംകുളം, പന്തളം – കുരമ്പാല, മങ്കുഴി, പന്തളം – എരുമേലി, പന്തളം- കോഴഞ്ചേരി തുടങ്ങിയ നിർത്തിവെച്ച സർവ്വീസുകൾ പുനരാരംഭിക്കണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.
പന്തളം ഡിപ്പോയിൽ പെട്രോൾ പമ്പും ഷോപ്പിങ്ങ് കോപ്ലക്സും നിര്‍മ്മിക്കുവാന്‍ നീക്കം നടക്കുന്നതായും വിവരമുണ്ട്. ഡിപ്പോയിലെ ബസ്സുകൾ മുഴുവൻ നീക്കം ചെയ്ത് ഷോപ്പിങ്ങ് കോപ്ലക്സ് പണിതാൽ ഭാവിയിൽ പന്തളം ഡിപ്പോ ഷോപ്പിങ്ങ് കോപ്ലക്സ് മാത്രമായി മാറും. മറിച്ച് ജനങ്ങളുടെ ആവശ്യം മുൻനിർത്തി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ജില്ലയിലെ തന്നെ മികച്ചൊരു ഡിപ്പോയാക്കി പന്തളം ഡിപ്പോയെ ഉയർത്തണമെന്നും എസ്.ഡി.പി.ഐ പന്തളം മേഖലാ കമ്മിറ്റി ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ക്ക് നല്‍കിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
എസ്.ഡി.പി.ഐ മേഖലാ പ്രസിഡന്റ് മുജീബ് ചേരിക്കൽ, മേഖലാ സെക്രട്ടറി അൻസാരി മുട്ടാർ, വൈസ് പ്രസിഡന്റ് കരീം സുലൈമാൻ, ട്രഷറർ ലത്തീഫ് കടയ്ക്കൽ, ഫിറോസ് എന്നിവർ നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.