കൊല്ലം : ഉത്ര വധക്കേസിലെ പ്രതി സൂരജ് അയച്ച പരാതിയുടെ പകർപ്പ് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു കോടതിയിൽ ഹാജരാക്കി. കേസിന്റെ വാദം നടക്കുന്ന ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജിയുടെ ഉത്തരവിനെത്തുടർന്നാണു പകർപ്പും രസീതുകളും ഹാജരാക്കിയത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ കമ്പ്യൂട്ടർ സെല്ലിലെ ഉദ്യോഗസ്ഥനായ ജെസ്‌വിൻ ജോൺ ആണ് 2020 മേയ് 20ന് അയച്ച പരാതിയുടെ പകർപ്പും തുടർനടപടികൾക്കു ഡിജിപിക്ക് അയച്ചു കൊടുത്തതിന്റെ രസീതും സഹിതം ഹാജരാക്കിയത്.
മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു ഹാജരാക്കിയ പരാതിയുടെ പകർപ്പും പ്രതിയുടെ ഫോണിൽ നിന്നു സൈബർ പരിശോധനയിൽ കണ്ടെടുത്ത പരാതിയും ഒന്നു തന്നെയെന്നു നിരീക്ഷിച്ച കോടതി അതു തെളിവായി സ്വീകരിച്ചു. പരാതിയിൽ 2020 മേയ് 7ന് ഉത്രയോടൊപ്പമാണു താൻ ഉറങ്ങിയതെന്ന് സൂരജ് എഴുതിയിരുന്നു. എന്നാൽ വിചാരണ വേളയിലും തുടർന്നുള്ള വാദത്തിലും ഇതു സൂരജ് നിഷേധിക്കുകയുണ്ടായി. പ്രതിയിൽനിന്ന് ഇതു സംബന്ധിച്ചു വിശദീകരണം തേടിയ ശേഷം വാദം തുടരും.