ആലപ്പുഴ : കുട്ടനാട്ടിൽ ജില്ലാ ആശുപത്രിയില്‍ ജോലിക്കിടെ ഡോക്ടറെ മര്‍ദിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടേഴ്‌സ് ജില്ലയിൽ ഇന്ന് പണിമുടക്കും. അടിയന്തര ചികിത്സകളിൽ ഒഴികെ വിട്ടുനിൽക്കാനാണ് തീരുമാനം.
ഒപി, കൊവിഡ് വാക്സിനേഷൻ, പരിശോധന അടക്കമുളള ജോലികളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അത്യാഹിത-ഗൈനക്കോളജി വിഭാഗം മാത്രമേ ഇന്ന് പ്രവർത്തിക്കൂ. കെ.ജി.എം.ഒ.എയുടെ ആഹ്വാനപ്രകാരമാണ് കൂട്ട അവധി. ഡോക്ടറെ മർദിച്ച സംഭവത്തിൽ കൈനകരി വലിയ പറമ്പിൽ വിശാഖ് വിജയനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കേസിലെ മറ്റ് പ്രതികളായ പഞ്ചായത്ത് പ്രസിഡന്റിനെയും സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെയും അറസ്റ്റ് ചെയ്യാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഇവർ ഇപ്പോഴും ഒളിവിലാണ്.
കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോക്ടർ ശരത് ചന്ദ്ര ബോസിനെ 24 ന് വൈകിട്ട് 5 മണിയോടെ കൈനകരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.സി പ്രസാദ്, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ഡി രഘുവരൻ, വിശാഖ് വിജയൻ എന്നിവരുടെ നേതൃത്വത്തിൽ അസഭ്യം പറയുകയും തടഞ്ഞു വെച്ച് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്‌തെന്നാണ് കേസ്.