തിരുവനന്തപുരം: പേരൂര്‍ക്കട ഹാര്‍വിപുരം ഭാവനാനിലയത്തില്‍ മായാ മുരളിയെ (39) കൊലപ്പെടുത്തിയ കേസിലെ പ്രതി രഞ്ജിത്തി(31)ന് പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നതായി പോലീസ്. ഒപ്പംതാമസിച്ചിരുന്ന മായ തന്നെ ഉപേക്ഷിച്ച് പോകുമെന്ന് ഉറപ്പായതോടെയാണ് ഇയാള്‍ യുവതിയെ മര്‍ദിച്ച് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. മായയുടെ കൊലപാതകം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഒപ്പം താമസിച്ചിരുന്ന ഓട്ടോഡ്രൈവറായ കുടപ്പനക്കുന്ന് സ്വദേശി രഞ്ജിത്തിനെ പോലീസിന് പിടികൂടാനായത്. തമിഴ്നാട്ടിലെ തേനി ജില്ലയിലെ കമ്പത്ത് നിന്നുമാണ് ഇയാള്‍ അറസ്റ്റിലായത്.
മുതിയാവിള കാവുവിളയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിനടുത്തെ റബ്ബര്‍ തോട്ടത്തില്‍ മേയ് 9-ന് രാവിലെയാണ് മായാ മുരളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്.
അന്നുമുതല്‍ രഞ്ജിത്ത് ഒളിവിലായിരുന്നു. ഓടിച്ചിരുന്ന ഓട്ടോയും, മൊബൈല്‍ ഫോണും ഉപേക്ഷിച്ചശേഷം കുടപ്പനക്കുന്ന്, മെഡിക്കല്‍ കോളേജ്, പേരൂര്‍ക്കട, നെയ്യാറ്റിന്‍കര തുടങ്ങി പലയിടത്തും കറങ്ങിനടക്കുന്ന രഞ്ജിത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇയാള്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു. യുവതിയെ കൊലപ്പെടുത്തിയതിന് പിന്നാലെ പ്രതി ഒളിവില്‍പോവുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. രഞ്ജിത്തിന്റെ നിരന്തരമായ ഉപദ്രവം കാരണം മായാ മുരളി തിരികെ വീട്ടില്‍ പോവാന്‍ തയ്യാറായിരിക്കുകയായിരുന്നു. ഇയാളെ ഉപേക്ഷിച്ച് തിരികെവരുന്നതായി ബന്ധുക്കളെയും യുവതി അറിയിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
ഭാര്യ തന്നെ ഉപേക്ഷിച്ച് തിരികെപോകുമെന്ന് ഉറപ്പായതോടെ പ്രതി ഇവരെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പല സ്ത്രീകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. കൃത്യം നടക്കുന്നതിന്റെ തലേദിവസം ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് മായയെ കൊലപ്പെടുത്തിയശേഷം ഇയാള്‍ തിരുവനന്തപുരത്തും കമ്പം തേനി ഭാഗങ്ങളിലും ഒളിവില്‍ കഴിഞ്ഞു. തേനിയില്‍ ഒരു ഹോട്ടലില്‍ ജോലിചെയ്യുന്നതിനിടെയാണ് പ്രതിയെ പിടികൂടിയതെന്നും കാട്ടാക്കട ഡിവൈ.എസ്.പി. വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.