ന്യൂഡല്‍ഹി : തെക്കേയിന്ത്യയും കാവിയണിയുമെന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തെക്കേയിന്ത്യയിൽ മികച്ച നേട്ടമുണ്ടാകുമെന്ന് പറഞ്ഞ പ്രധാനമന്ത്രി കേരളം പ്രതീക്ഷയുടെ പട്ടികയിലാണെന്നും ചൂണ്ടിക്കാണിച്ചു. തമിഴ്നാട്, തെലങ്കാന, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലും മികച്ച മുന്നേറ്റം ഉണ്ടാക്കും. എൻഡിഎ കേവല ഭൂരിപക്ഷം പിന്നിട്ടു കഴിഞ്ഞു. വോട്ടർമാരുടെ ഊർജ്ജം പ്രഖ്യാപിത ലക്ഷ്യത്തേക്കാൾ മികച്ച വിജയം നൽകുമെന്നതിൻ്റെ സൂചനയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ചുവന്ന ഇടനാഴികൾ കാവിയാകും. ജൂൺ 4 ന് ചരിത്ര വിജയം നേടുമെന്നും സ്റ്റോക്ക് മാർക്കറ്റ് റെക്കോർഡ് ഉയരത്തിലെത്തുമെന്നും മോദി പറഞ്ഞു.
ആറാം ഘട്ട ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ശനിയാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ദില്ലിയിലെയും ഹരിയാനയിലെയും എല്ലാ സീറ്റുകളിലും ഈ ഒറ്റഘട്ടത്തിലാണ് വോട്ടെടുപ്പ് .ഉത്തർപ്രദേശിൽ 14 മണ്ഡലങ്ങളിലും പശ്ചിമബംഗാളിലും ബിഹാറിലും എട്ടു മണ്ഡലങ്ങളിലും ആണ് ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. മെഹബൂബ മുഫ്തി, മനോഹർലാൽ ഖട്ടാർ, മേനക ഗാന്ധി,അഭിജിത് ഗംഗോപാധ്യായ,കനയ്യകുമാർ എന്നീ നിരവധി പ്രമുഖർ ഈ ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്.