ആലപ്പുഴ: കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു തന്നെ നിൽക്കുന്നു. കടലിലേക്ക് ജലം ഒഴുകിപ്പോകാത്തതാണ് ഇതിന് പ്രധാന കാരണം. കഴിഞ്ഞ ദിവസം മന്ത്രിമാർ എത്തി നിർദേശം നൽകിയെങ്കിലും മണൽ നീക്കം മന്ദഗതിയിലാണ്. മണൽ പൂർണമായും നീക്കിയില്ലെങ്കിൽ കുട്ടനാട്ടിലെ സ്ഥിതി അതീവ ഗുരുതരമാകും. കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുമ്പോഴും തോട്ടപ്പള്ളിയിലെ മണൽ നീക്കം ശക്തമാക്കാത്തതാണ് വെള്ളപ്പൊക്കത്തിന് കാരണം. ഷട്ടറുകൾക്ക് സമീപം മാലിന്യങ്ങൾ അടിഞ്ഞു കൂടിയതും പില്‍വയുടെ വീതി കൂട്ടുന്നതിന് മണൽ കൂനകൾ തടസമായതും പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ മന്ത്രിമാർ സ്ഥലത്തെത്തി ധ്രുതഗതിയിൽ നടപടിയ്ക്ക് നിർദേശം നൽകിയെങ്കിലും ഇപ്പോഴും മന്ദഗതിയിലാണ് മണൽ നീക്കം നടക്കുന്നത്.
ഇത്തരത്തിലാണ് മണൽ നീക്കുന്നതെങ്കിൽ രണ്ടാഴ്ചയിലധികം വേണ്ടിവരും ഈ മണൽ ഇവിടെ നിന്നും നീക്കം ചെയ്യാൻ. ഇതിനോടകം തന്നെ കുട്ടനാട്ടിലെ 20 ഹെക്ടറിൽ അധികം പാടശേഖരങ്ങൾ മടവീഴ്ച മൂലം പൂർണമായും നഷ്ടപ്പെട്ടു. മാത്രമല്ല, താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളത്തിലാണ്. ചെങ്ങന്നൂർ മണ്ഡലത്തിലെ പാണ്ടനാട് മാന്നാർ അടക്കമുള്ള പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നു തന്നെ നിൽക്കുകയാണ്. കടലിലേക്ക് ശക്തമായ രീതിയിൽ വെള്ളം ഒഴുകിപ്പോകാത്തതാണ് ഇതിന് പ്രധാനകാരണം എന്ന് മന്ത്രിമാർ പോലും സമ്മതിക്കുന്നു. എങ്കിലും മണൽ നീക്കം ചെയ്യുന്ന പ്രവർത്തി ധൃതഗതിയിൽ ആക്കുന്നില്ല.



























