കൊച്ചി: പിണറായി വിജയന്‍റെ വീട്ടിൽ പരിശോധനക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ആറ് പ്രതികൾക്ക് കൂടി ജാമ്യം അനുവദിച്ച് ഹൈക്കോടതി. സിപിഎം പ്രവർത്തകരായ ഐ.പി ബിനു, ദിനകർ, ഉണ്ണികൃഷ്ണൻ, രേവന്ത്, ദിലീപ് നായർ, ഉണ്ണി ഡി.എസ് എന്നിവർക്കാണ് ഇന്ന് ജാമ്യം നൽകിയത്.നേരത്തെ 15 പ്രതികൾക്ക് കോടതി ജാമ്യം നൽകിയിരുന്നു. ഇതോടെ അറസ്റ്റിലായ 21 പ്രതികൾക്ക് ജാമ്യം ലഭിച്ചു. 68 ദിവസത്തിലധികമായി ജയിലിൽ കഴിയുകയാണെന്നും കേസ് അവസാനഘട്ടത്തിലാണെന്നും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നതിനെ ഇഡി എതിർത്തിരുന്നു.ഇന്നലെ രണ്ട് സിപിഎം പ്രവർത്തകർക്ക് ജാമ്യം ലഭിച്ചിരുന്നു. പ്രതികളായ ഷഹീൻ, നിതിൻ രാജ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. മെയ് 25-നാണ് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം നടന്നത്. തുടർന്ന് മെയ് 27-ന് കേസിൽ ആകെ 25 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. സെഷൻസ് കോടതി രണ്ടുതവണ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ആദ്യം ഒമ്പത് പ്രതികൾക്കും പിന്നീട് നാല് പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.




























