ചണ്ഡിഗണ്ഡ്: ഹരിയാനയിലെ ഫരീദാബാദിൽ പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ ഡെലിവറി ജീവനക്കാരൻ പിടിയിൽ. പ്രദേശവാസിയായ വീരപ്രതാപ് സിങ് എന്ന വീരുവാണ് ഫരീദാബാദിൽ സ്ത്രീകൾ മാത്രം തനിച്ചുതാമസിക്കുന്ന വീട്ടിൽ അതിക്രമിച്ചുകയറി നടത്തിയ മോഷണത്തിന് പിടിയിലായത്. പാർസൽ ഡെലിവറി ചെയ്യുന്ന സമയത്ത് വീട്ടിൽ ആരൊക്കെയുണ്ടെന്ന് മനസ്സിലാക്കി വെക്കുകയും ഏതാനും മണിക്കൂറുകൾക്കകം വസ്ത്രം മാറി തിരിച്ചെത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ഇന്നലെ വൈകിട്ടാണ് പോലീസ് വലയിലാക്കിയത്. വീട്ടുകാർ സൂക്ഷിച്ചുവെച്ചിരുന്ന സ്വർണവും പണവും മോഷ്ടിച്ച് കടന്നുകളഞ്ഞെന്നാണ് പോലീസ് റിപ്പോർട്ട്.
അതേസമയം എന്തെല്ലാം സാധനങ്ങളാണ് നഷ്ടപ്പെട്ടതെന്ന കാര്യത്തിൽ പൊലീസ് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും തന്നെ നടത്തിയിട്ടില്ല. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് പാർസലുമായി വീരപ്രതാപ് വീട്ടിലെത്തുന്നത്. സാധനം കൈമാറി, പാർസൽ റസീപ്റ്റ് നൽകുകയും ചെയ്താണ് ഇയാൾ അവിടെന്ന് മടങ്ങിയത്. ഏകദേശം രണ്ട് മണിക്കൂറിന് ശേഷം നേരത്തെ ധരിച്ചിരുന്ന വസ്ത്രങ്ങൾ മാറി വീണ്ടും വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ, ഡെലിവറിക്കിടെ വീട്ടിൽ ഒരു യുവതിയും പ്രായമായ ഭർതൃമാതാവും മാത്രമേയുള്ളൂവെന്ന് ഇയാൾ മനസിലാക്കിയിരുന്നെന്നാണ് പോലീസ് ഭാഷ്യം.
ബെൽ ശബ്ദം കേട്ട് വാതിൽ തുറന്ന പ്രായമായ സ്ത്രീയോട് വീണ്ടുമൊരു ഡെലിവറി കൂടിയുണ്ടെന്നും അത് തരാനാണ് വീണ്ടും വന്നതെന്നും പറഞ്ഞ് അയാൾ അകത്തുകയറി. തൊട്ടുടനെ കയ്യിലുണ്ടായിരുന്ന കത്തിയുപയോഗിച്ച് രണ്ട് സ്ത്രീകളെയും ഭീഷണിപ്പെടുത്തി വിലപ്പെട്ട സാധനങ്ങൾ കവർന്നെടുക്കുകയായിരുന്നു. വീരപ്രതാപ് കഴിഞ്ഞ മൂന്ന് വർഷമായി ഡെലിവറി ജോലി ചെയ്യുകയാണെന്നും ഇതേ വീട്ടിൽ തന്നെ പലതവണ വന്നിട്ടുണ്ടെന്നും പോലീസിനെ ഉദ്ദരിച്ച് വിവിധ ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കി. മോഷണത്തിന് മുൻപായി വീടും പരിസരവും കൃത്യമായി നിരീക്ഷിച്ചിട്ടുണ്ടെന്നും ഇതിനായി പലതവണ ഇവിടങ്ങളിൽ വന്നുപോയിട്ടുണ്ടെന്നും എസിപി വരുൺ ദാഹിയ പറഞ്ഞു.































