ന്യൂഡല്‍ഹി : ഒബിസി പട്ടിക നിർണ്ണയിക്കാൻ സംസ്ഥാനങ്ങൾക്കുള്ള അധികാരം പുനസ്ഥാപിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ. ബില്ലിനെ പിന്തുണയ്ക്കാൻ രാവിലെ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ചേർന്ന പ്രതിപക്ഷ യോഗം തീരുമാനിച്ചു. സാമൂഹ്യനീതി മന്ത്രി വീരേന്ദ്രർ കുമാറാണ് ഒബിസി പട്ടിക നിർണ്ണയിക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശം പുനസ്ഥാപിക്കാനുള്ള ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.
മറാത്താ സംവരണം റദ്ദാക്കിയ സുപ്രീംകോടതി ഒബിസി പട്ടികയിൽ ഏതെങ്കിലും വിഭാഗത്തെ ഉൾപ്പെടുത്താനുള്ള അധികാരം രാഷ്ട്രപതിക്ക് മാത്രമെന്ന് വ്യക്തമാക്കിയിരുന്നു. ദേശീയ പിന്നീക്ക വിഭാഗ കമ്മീഷന് കേന്ദ്രസർക്കാർ ഭരണഘടന പദവി നല്‍കിയ സാഹചര്യത്തിലാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതി തീരുമാനം ചൂണ്ടിക്കാട്ടി കേരളത്തിൽ ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയത് ഹൈക്കോടതി തടഞ്ഞിരുന്നു. ഈ ആശയക്കുഴപ്പം മറികടക്കാനുള്ള ഭരണഘടന ഭേദഗതി പാസ്സാകാൻ സഭയിൽ വോട്ടെടുപ്പ് അനിവാര്യമാണ്.
രാവിലെ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ നടന്ന പ്രതിപക്ഷ യോഗം ഇതിനോടു മാത്രം സഹകരിക്കാൻ തീരുമാനിച്ചു. എന്നാൽ കേന്ദ്രസർക്കാരാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം പെഗാസസ് ഫോൺ ചോർത്തലിലെ പ്രതിപക്ഷ പ്രതിഷേധം തുടരും. പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിലെ ബഹളത്തിൽ പാർലമെന്‍റിലെ മറ്റ് നടപടികൾ തടസ്സപ്പെട്ടു. സർക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരണമെന്ന നിർദ്ദേശം ശശി തരൂർ മൂന്നോട്ട് വച്ചെങ്കിലും ഇക്കാര്യത്തിൽ തീരുമാനം ആയിട്ടില്ല. പെഗാസസ് ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ നാളെ വീണ്ടും സുപ്രീംകോടതി പരിഗണിക്കും.