കണ്ണൂർ : 75 വയസ്സ് കഴിഞ്ഞവരെ സി.പി.എം കേന്ദ്രകമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന് പാർട്ടി സമ്മേളനങ്ങളുടെ മാർഗരേഖയിൽ തീരുമാനമായി എഴുതിച്ചേർത്ത സന്ദർഭത്തിന് ഒരു പ്രത്യേകതയുണ്ട്. ഏറ്റവും ചെറിയ പ്രായത്തിൽ സി.പി.എം പൊളിറ്റ് ബ്യൂറോയിലെത്തിയ സീതാറാം യെച്ചൂരി വ്യാഴാഴ്ച 70-ാം വയസ്സിലേക്ക് കടക്കുകയാണ്. പ്രായപരിധിക്കുവേണ്ടി ശക്തിയായി വാദിച്ച മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടാകട്ടെ 73 വയസ്സ് പിന്നിട്ടു. എന്നാൽ 85-നടുത്തെത്തിയ എസ്. രാമചന്ദ്രൻപിള്ള ഇത്തവണ ക്ഷണിതാക്കളുടെ കൂട്ടത്തിലാവും. കേരള മുഖ്യമന്ത്രി പിണറായി വിജയന് അപ്പോഴേക്കും 77 പിന്നിടുമെങ്കിലും പദവികൾ വഹിക്കുന്നവർക്ക് ഇളവുനൽകുമെന്നതിനാൽ സി.സി യിലും പി.ബി യിലും ഉറപ്പായും ഉൾപ്പെടുത്തും.
കേരളത്തിൽനിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളിൽ പ്രായപരിധി പിന്നിട്ടവരാണ് വൈക്കം വിശ്വൻ, പി.കരുണാകരൻ എന്നിവർ. സംസ്ഥാന കമ്മിറ്റിയുടെ പ്രായപരിധിയും ഇതിൽ കൂടാനിടയില്ലാത്തതിനാൽ പ്രത്യേക ക്ഷണിതാക്കളാക്കാനാണ് സാധ്യത. വി.എസ്, പാലോളി മുഹമ്മദ്കുട്ടി, എം.എം ലോറൻസ്, പി.കെ ഗുരുദാസൻ, കെ.എൻ. രവീന്ദ്രനാഥ്, എം.എം വർഗീസ് എന്നിവരാണിപ്പോൾ പ്രത്യേക ക്ഷണിതാക്കൾ. മുൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, ഡോ.കെ.എൻ ഗണേശ് എന്നിവർ സ്ഥിരം ക്ഷണിതാക്കളും.
കേന്ദ്രകമ്മിറ്റിയിൽ കേരളത്തിൽനിന്നുള്ള അംഗങ്ങളിൽ അധികം പേർക്കും സമിതിയിൽ തുടരാൻ തടസ്സങ്ങളില്ല. കേരളത്തിൽനിന്നുള്ളവരിൽ കെ.കെ ശൈലജയും എ.വിജയരാഘവനുമാണ് ഏറ്റവും ഇളയവർ 65 വയസ്സ്. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളിൽ ആനത്തലവട്ടം ആനന്ദൻ, കെ.ജെ തോമസ്, എം.എം മണി, പി.കരുണാകരൻ എന്നിവർക്ക് കമ്മിറ്റിയിലെത്താൻ പ്രായം തടസ്സമാകും. സെക്രട്ടേറിയറ്റിലെ ബേബി 44 വയസ്സുള്ള പി. രാജീവാണ്. സംസ്ഥാന കമ്മിറ്റിയിലും പ്രായപരിധി 75 തന്നെ നിശ്ചയിക്കുകയാണെങ്കിൽ കുറെപ്പേർ ഒഴിവാകേണ്ടിവരും.
കോലിയക്കോട് കൃഷ്ണൻ നായർ, കെ.പി സഹദേവൻ, സി.പി നാരായണൻ തുടങ്ങിയവർ മുതൽ ജി.സുധാകരൻ വരെ. അതേസമയം പ്രായത്തിന്റെ കാര്യത്തിൽ യാന്ത്രികമായ കടുംപിടിത്തം പാടില്ലെന്ന അഭിപ്രായവും സംസ്ഥാനഘടകത്തിലുണ്ട്. അടുത്തയാഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റി എടുക്കുന്ന തീരുമാനത്തിനനുസരിച്ചായിരിക്കും സമ്മേളനങ്ങളിലെ തിരഞ്ഞെടുപ്പ്. തദ്ദേശസ്വയംഭരണ സമിതി തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പുതുമുഖങ്ങൾക്ക് നൽകിയ പ്രാധാന്യം പൊതുസമൂഹം സ്വീകരിച്ചുവെന്നാണ് പാർട്ടിയുടെ വിലയിരുത്തലെന്നതിനാൽ പ്രായപരിധി നിർബന്ധമാക്കാൻ തന്നെയാണ് സാധ്യതയെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു.