തിരുവനന്തപുരം : ഓണാവധി ദിനങ്ങളിൽ തിരിച്ചടിയേറ്റ് സംസ്ഥാനത്തെ കൊവിഡ് പരിശോധനയും വാക്സിനേഷനും. പരിശോധന ഒരു ലക്ഷത്തിലും താഴ്ന്നതോടെ ടിപിആർ കുതിച്ചുയർന്നു. 30,000 ൽ താഴെ പേർക്ക് മാത്രമാണ് ഇന്നലെ വാക്സിൻ നൽകാനായത്. കൊവിഡ് ലക്ഷണമുള്ളവർ സ്വയം നിയന്ത്രണം പാലിച്ചും പരിശോധനകൾ കുത്തനെ കൂട്ടിയും തിരിച്ചടി മറികടക്കണമെന്നാണ് വിദഗ്ധ നിർദേശം.
ഈ മാസം മൂന്നിന് സംസ്ഥാനത്ത് നടത്തിയത് 1,99,500 പരിശോധനകളാണ്. ടിപിആർ 11.87 ശതമാനം. പിന്നീട് ഓരോദിവസവും കുറഞ്ഞ് ഇന്നലെ നടന്നത് വെറും 96,481 പരിശോധനകൾ മാത്രം. ടിപിആർ 17.73 ആയി ഉയർന്നു. ഓണത്തിനുണ്ടായ തിരക്കും ഇതിലൂടെയുള്ള വ്യാപനവും കാരണം ഈ മാസം അവസാനം ഇനിയും ഉയരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതിനാൽ പരിശോധനകൾ കൂട്ടി വ്യാപനചിത്രം കൃത്യമായി മനസ്സിലാക്കണമെന്നാണ് പ്രധാന നിർദേശം. സ്വയം നിയന്ത്രണം പാലിക്കാനും നിർദേശം.
വാക്സിനേഷൻ സംസ്ഥാനത്ത് തുടങ്ങിയതിന് ശേഷമുണ്ടായ ഏറ്റവും വലിയ കുറവാണ് കഴിഞ്ഞ ദിവസമുണ്ടായത്. ഈ മാസം 13 ന് അഞ്ചരലക്ഷത്തിന് മീതെ പേർക്ക് വാക്സിൻ നൽകിയ ഇടത്ത് പിന്നീടൊരിക്കലും ആ നിലയിലേക്ക് വാക്സിനേഷൻ ഉയർത്താനായില്ല. പുതുതായി വാക്സിനെടുക്കേണ്ട ഒന്നാം ഡോസുകാരുടെ വാക്സിനേഷനിലാണ് കുത്തനെ ഇടിവുണ്ടായത്. 30,000 ൽ താഴെ മാത്രമാണ് ഇന്നലെ നൽകാനായ വാക്സിൻ.