സിഡ്നി: നിലവിലില്ലാത്ത വിമാനങ്ങളിലെ സീറ്റുകൾ വിൽപ്പന നടത്തിയ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ക്വാണ്ടാസ് എയർവേയ്‌സിന് കനത്ത പിഴ. ആഴ്ചകൾക്കുമുമ്പ് റദ്ദാക്കിയ വിമാനങ്ങളിലെ സീറ്റുകളുടെ ബുക്കിംഗ് തുടർന്ന ക്വാണ്ടാസ്, കേസ് ഒത്തുതീർപ്പാക്കാൻ ഓസ്‌ട്രേലിയൻ ഡോളർ 100 മില്യൺ (66.1 മില്യൺ ഡോളർ) പിഴ അടയ്ക്കാമെന്ന് സമ്മതിച്ചു. ഓസ്‌ട്രേലിയൻ ഉപഭോക്തൃ കമ്മീഷൻ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ക്വാണ്ടാസിനെതിരെ കേസിൽ നടപടികൾ തുടങ്ങിയത്. ‘പ്രേത വിമാന’ കേസ് എന്നാണ് ഇത് പരാമർശിക്കപ്പെട്ടത്. രണ്ടോ അതിലധികമോ ദിവസം മുമ്പ് റദ്ദാക്കിയ വിമാനങ്ങളിൽ ക്വാണ്ടാസ് എയർലൈനുകളിൽ നിന്ന് ടിക്കറ്റ് വാങ്ങിയ ഉപഭോക്താക്കൾക്ക് ഈ സാഹചര്യത്തിൽ നഷ്ടപരിഹാരം ലഭിക്കും.
ആഴ്ചകൾക്ക് മുമ്പ് റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റുകൾ എയർലൈൻസ് വിറ്റുവെന്നുള്ളതാണ് കേസ്. യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ക്വാണ്ടാസ് 20 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ വരെ മൂല്യമുള്ള നഷ്ടപരിഹാര പദ്ധതിയും നടപ്പാക്കേണ്ടി വരും. ആഴ്ചകൾക്ക് മുമ്പ് റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റ് വിറ്റുകൊണ്ട് ക്വാണ്ടാസ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് എസിസിസി ഓഗസ്റ്റിൽ ‘പ്രേത വിമാന’ കേസ് ആരംഭിക്കുകയായിരുന്നു.