ഇടുക്കി : തമിഴ്നാട്ടിൽ നിന്നും തൊഴിലാളികൾ ആർടിപിസിആർ സർട്ടിഫിക്കറ്റില്ലാതെ കേരളത്തിലേക്ക് കടക്കുന്നത് തടയാൻ കർശനപരിശോധനയുമായി പോലീസ്. ഇടുക്കിയിലെ കുമളി അതിർത്തിയിലാണ് പോലീസും റവന്യൂ വകുപ്പും ചേർന്ന് പരിശോധന നടത്തുന്നത്. പരിശോധന ഇല്ലാതെ ഇന്നലെ തൊഴിലാളികൾ അതിർത്തി കടന്നതിനെ തുടർന്നാണ് കർശന ചെക്കിംഗ് ആരംഭിച്ചത്.
കുമളി ചെക്ക്പോസ്റ്റിലൂടെയാണ് നൂറിലധികം സത്രീ തൊഴിലാളികൾ ഇന്നലെ രാവിലെ കേരളത്തിലേക്കെത്തിയത്. ഏലത്തോട്ടങ്ങളിൽ പണിക്ക് പോകുന്ന തൊഴിലാളികളാണിവർ. തൊഴിലാളികൾ കൂട്ടമായെത്തിയതോടെ പോലീസിന് പരിശോധന നടത്താതെ ഇവരെ കടത്തി വിടേണ്ടി വന്നു. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ അതിർത്തി കടത്തി വിടരുതെന്നാണ് നിയമം. എന്നാൽ ഭൂരിഭാഗം പേരുടെയും കൈയിൽ ഇതുണ്ടായിരുന്നില്ല.
ഇരു സംസ്ഥാനങ്ങളും തമ്മിൽ സംഘർഷത്തിനു കാരണമാകുമെന്നതിനാൽ ഇന്നലെ പോലീസ് ഇവർക്കെതിരെ കേസെടുത്തിട്ടില്ല. ഇന്ന് മുതൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ അതിർത്തി കടത്തി വിടില്ലെന്ന് കേരള പോലീസും റവന്യൂ വകുപ്പും തമിഴ്നാട് പോലീസിനെ അറിയിച്ചിരുന്നു. തുടർന്നാണ് കൂടുതൽ പോലീസുകാരെ ഇറക്കി പരിശോധന ഇന്ന് കർശനമാക്കിയത്.