കൊച്ചി : റിസോര്‍ട്ടില്‍ കുട്ടികളോടൊപ്പം താമസിച്ചിരുന്ന യുവാവ് റിസോര്‍ട്ടിനുപുറത്ത് റോഡ് അരികില്‍ മരിച്ചനിലയില്‍. ഒപ്പമുണ്ടായിരുന്ന മൂന്ന് വയസ്സു മാത്രമുള്ള ഇരട്ട മക്കളായ ഏയ്ഡനും ആമ്പര്‍ലിയും രാത്രി 3 മണിക്കൂറോളം മൃതദേഹത്തിന്റെ അരികിലിരുന്നു കരഞ്ഞു. കലൂര്‍ പള്ളിപ്പറമ്പിൽ ജോര്‍ജിന്റെയും ഇടപ്പള്ളി നോര്‍ത്ത് വില്ലേജ് ഓഫിസര്‍ ലിസിമോളുടെയും ഏകമകന്‍ ജിതിന്‍ (29) ആണു മരിച്ചത്. പുലര്‍ച്ചെ രണ്ടരയോടെ ജിതിന്‍ മക്കള്‍ക്കൊപ്പം വാതില്‍ തുറന്നു പുറത്തേക്ക് ഇറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്.
ഹൃദയാഘാതമാണ് മരണകാരണം എന്നാണു പ്രാഥമിക നിഗമനം. പുലര്‍ച്ചെ എത്തിയ പത്രവിതരണക്കാരനാണു ദാരുണ സംഭവം ആദ്യം കണ്ടത്. ജിതിന്‍ മക്കളായ ഏയ്ഡനും ആമ്പര്‍ലിക്കുമൊപ്പം ആറ് ദിവസം മുന്‍പാണ് വലിയ കൊച്ചി പഴമ്പള്ളിത്തുരുത്തിലെ റിസോര്‍ട്ടില്‍ താമസിക്കാന്‍ എത്തിയത്. വീടു പോലെയുള്ള താമസസ്ഥലം ആയതിനാല്‍ ജീവനക്കാരൊന്നും ഉണ്ടായിരുന്നില്ല. ഗോവയില്‍ ബിസിനസ് ചെയ്തിരുന്ന ജിതിന്‍ കോവിഡ് പ്രതിസന്ധിയെ തുടര്ന്നണ് നാട്ടിലെത്തിയത്. റഷ്യന്‍ സ്വദേശിയ ക്രിസ്റ്റീനയാണു ഭാര്യ.