ന്യൂഡൽഹി : യുവാവിനെ കൊന്ന് മൃതദേഹം ട്രോളി ബാഗിലാക്കി കനാലിൽ തള്ളിയ കേസിൽ ഭാര്യയും ഭാര്യാമാതാവും ഉൾപ്പെടെ ഏഴുപേർ പിടിയിൽ. ദക്ഷിണപുരി സ്വദേശി നവീൻ ചന്ദി (24) നെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ മസ്കൻ, മാതാവ് മീനു, മസ്കന്റെ സുഹൃത്ത് ജമാലുദ്ദീൻ, ഇയാളുടെ കൂട്ടാളികളായ വിവേക്, കോഷ്ലേന്ദർ, രാജ്പാൽ, വിശാൽ എന്നിവരെ അറസ്റ്റ് ചെയ്തത്. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കണ്ടെത്തിയതെന്നും പ്രതികൾ കുറ്റം സമ്മതിച്ചതായും ഡൽഹി (സൗത്ത് ഈസ്റ്റ്) ഡി.സി.പി ആർ.പി മീണ മാധ്യമങ്ങളോട് പറഞ്ഞു.
ഓഗസ്റ്റ് 10-ാം തീയതിയാണ് സുഖ്ദേവ് വിഹാറിലെ കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തുന്നത്. ട്രോളി ബാഗിലാക്കി ഉപേക്ഷിച്ചനിലയിലായിരുന്നു മൃതദേഹം. അഴുകിയനിലയിലായതിനാൽ തിരിച്ചറിയാനും കഴിഞ്ഞില്ല. ഇതിനിടെയാണ് യുവാവിന്റെ കൈയിൽ നവീൻ എന്ന പേര് ടാറ്റൂ ചെയ്തത് കണ്ടെത്തിയത്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിൽ നിർണായകമായത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ ഓഗസ്റ്റ് 12-ന് നവീൻ ചന്ദ് എന്നയാളെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ പരാതി നൽകിയിട്ടുണ്ടെന്ന് വ്യക്തമായി. എന്നാൽ ഈ പരാതിയിൽ ടാറ്റൂവിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നില്ല. തുടർന്ന് പരാതി നൽകിയ മസ്കൻ എന്ന യുവതിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഇവരുടെ താമസസ്ഥലത്ത് എത്തിയപ്പോൾ വീട് പൂട്ടിയിട്ടനിലയിലായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് യുവതി ഖാൻപുർ ഗ്രാമത്തിൽ മാതാവിനൊപ്പം താമസിക്കുന്നതായുള്ള വിവരം ലഭിച്ചത്. ഇതോടെ പോലീസ് യുവതിയെ ഇവിടെയെത്തി ചോദ്യം ചെയ്യുകയായിരുന്നു.
എന്നാൽ പോലീസിനെ കള്ളം പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാനായിരുന്നു യുവതിയുടെ ശ്രമം. ടാറ്റൂവിനെക്കുറിച്ച് ചോദിച്ചപ്പോളും വ്യക്തമായ ഉത്തരം നൽകിയില്ല. തുടർന്ന് യുവതിയുടെ മൊബൈൽ ഫോൺ പരിശോധിച്ച് നവീനിന്റെ സഹോദരന്റെ നമ്പർ കണ്ടെടുത്തു. ഇദ്ദേഹത്തെ വിളിച്ചതോടെയാണ് നവീൻ സ്വന്തം പേര് ടാറ്റൂ ചെയ്തിരുന്നതായി സ്ഥിരീകരിച്ചത്. ഇതോടെ യുവതിയെ പോലീസ് വീണ്ടും ചോദ്യംചെയ്യുകയായിരുന്നു.
എന്നാൽ ആദ്യഘട്ടത്തിലെ കള്ളത്തരം പിടിക്കപ്പെട്ടിട്ടും വീണ്ടും നുണകൾ ആവർത്തിക്കാനായിരുന്നു യുവതിയുടെ ശ്രമം. രണ്ടാംഘട്ട ചോദ്യം ചെയ്യലിലും മസ്കൻ പോലീസിന് മുന്നിൽ നുണക്കഥകൾ പറഞ്ഞു. നവീൻ തന്നെ മർദിച്ചെന്നും ഇതേതുടർന്ന് താൻ എയിംസിൽ ചികിത്സ തേടിയെന്നുമായിരുന്നു യുവതിയുടെ പുതിയ മൊഴി. ഇതിനുശേഷം ഭർത്താവ് സഹോദരന്റെ വീട്ടിലേക്ക് പോയെന്നും മസ്കൻ പറഞ്ഞു. എന്നാൽ യുവതി പറയുന്നതെല്ലാം കള്ളമാണെന്ന് പോലീസിന് തുടക്കത്തിലേ ബോധ്യമായിരുന്നു. ഇതോടെ യുവതിയുടെ ഫോൺകോൾ വിവരങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു.
മസ്കന്റെ ഫോൺകോൾ വിവരങ്ങളിൽനിന്നാണ് ജമാലുദ്ദീൻ എന്നയാളിലേക്ക് അന്വേഷണം എത്തുന്നത്. ഇരുവരും നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. മാത്രമല്ല ഓഗസ്റ്റ് എട്ടാം തീയതി ജമാലുദ്ദീൻ മസ്കന്റെ വീട്ടിൽ വന്നതായും പിന്നീട് സുഖ്ദേവ് വിഹാറിലെ കനാലിന് സമീപത്തേക്ക് പോയതായും ടവർ ലൊക്കേഷൻ വിവരങ്ങളിലൂടെ കണ്ടെത്തി. പിന്നാലെ ഈ തെളിവുകൾ നിരത്തി പോലീസ് വീണ്ടും മസ്കനെ ചോദ്യംചെയ്യുകയായിരുന്നു. ഇത്തവണ പിടിച്ചുനിൽക്കാൻ കഴിയാതായതോടെ യുവതി എല്ലാസത്യങ്ങളും പോലീസിന് മുന്നിൽ വെളിപ്പെടുത്തി.
ഓഗസ്റ്റ് എട്ടിനാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് മസ്കൻ പോലീസിനോട് സമ്മതിച്ചു. ജമാലുദ്ദീനെ വീട്ടിൽ കണ്ടതിനെച്ചൊല്ലി നവീൻ വഴക്കുണ്ടാക്കിയിരുന്നു. ഭാര്യയെ അടിക്കുകയും ചെയ്തു. ഇതിനുപിന്നാലെ ജമാലുദ്ദീനും സുഹൃത്തുക്കളായ വിവേകും കോഷ്ലേന്ദറും നവീനെ ആക്രമിച്ചു. ഇവർ നവീനെ പിടിച്ചുവെച്ച് നിരവധി തവണ കുത്തി പരിക്കേൽപ്പിച്ചു. കഴുത്തിലടക്കം മാരകമായി കുത്തേറ്റ നവീൻ ചോരവാർന്ന് മരിച്ചു. സംഭവസമയം മസ്കന്റെ മാതാവ് മീനുവും വീട്ടിലുണ്ടായിരുന്നു.
നവീൻ മരിച്ചെന്ന് ഉറപ്പായതോടെ പ്രതികൾ മറ്റുസുഹൃത്തുക്കളായ രാജ്പാലിനെയും വിശാലിനെയും ഇവിടേക്ക് വിളിച്ചുവരുത്തി. തുടർന്ന് ഇവരെല്ലാം ചേർന്ന് വീട് വൃത്തിയാക്കുകയും മൃതദേഹം ട്രോളി ബാഗിലാക്കി ഓട്ടോറിക്ഷയിൽ കൊണ്ടുപോവുകയും ചെയ്തു. പിന്നീട് സുഖ്ദേവ് വിഹാറിലെ കനാലിൽ ഈ ബാഗ് ഉപേക്ഷിക്കുകയായിരുന്നു.
കേസിൽ ജമാലുദ്ദീൻ ഉൾപ്പെടെയുള്ള മറ്റുപ്രതികളെ ഉത്തർപ്രദേശിൽനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൃതദേഹം വീട്ടിൽനിന്ന് കൊണ്ടുപോയ ഓട്ടോറിക്ഷയും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തിലും ഗൂഢാലോചനയിലും യുവതിയുടെ മാതാവിനും പങ്കുണ്ടെന്നും സംഭവസമയം ഇവർ വീട്ടിലുണ്ടായിരുന്നതായും പോലീസ് പറഞ്ഞു. അതിനാലാണ് ഇവരെയും കേസിൽ പ്രതിചേർത്തത്.