ന്യൂഡല്‍ഹി : കേരളത്തിലെ കോൺഗ്രസിൽ അച്ചടക്ക നടപടി മുന്നറിയിപ്പുമായി ഹൈക്കമാണ്ട്. പരസ്യ പ്രതികരണം നടത്തുന്നവരുടെ വിവരങ്ങൾ കൈമാറണമെന്ന് കെ.പി.സി.സിക്ക് നിർദേശം നൽകി. പാർട്ടി നേതൃത്വത്തിനെതിരെ പരസ്യ നിലപാടെടുത്ത കെ.പി അനിൽ കുമാറിന്റേയും ശിവദാസൻ നായരുടേയും പ്രസ്താവനകളുടെ വിശദാംശങ്ങൾ തേടിയിട്ടുണ്ട്. വിശദ റിപ്പോർട്ട് നൽകാൻ താരിഖ് അൻവറിന് നിർദ്ദേശം നൽകി.
നേതൃത്വത്തിനെതിരെയുള്ള നിലപാട് തുടർന്നാൽ മുതിർന്ന നേതാക്കൾക്ക്തിരിച്ചടിയുണ്ടാകുമെന്നാണ് ഹൈക്കമാന്റിന്റെ മുന്നറിയിപ്പ്. രമേശ് ചെന്നിത്തലക്ക് നൽകാൻ ഉദ്ദേശിക്കുന്ന ദേശീയ തലത്തിലെ പദവിയിൽ പുനരാലോചനയുണ്ടാകുമെന്നാണ് ചെന്നിത്തലക്കുള്ള മുന്നറിയിപ്പ്. എതിർപ്പ് തുടരുന്ന പക്ഷം ഉമ്മൻചാണ്ടിയുടെ പദവിയിലും പുനരാലോചന നടക്കുമെന്ന സൂചനയും നൽകിയിട്ടുണ്ട്.
ഡി.സി.സി അധ്യക്ഷന്മാരുടെ പട്ടിക വന്നതോടെ സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾ പരസ്യ വിഴുപ്പലക്കലുമായി രംഗത്തെത്തിയിരുന്നു. പെട്ടിതൂക്കികൾക്കാണ് സ്ഥനം നൽകിയതെന്ന ആരോപണവും ഉയർന്നു. കൂടിയാലോചനകൾ നടത്താതെയാണ് പട്ടികയെന്ന് മുതിർന്ന നേതാക്കൾ തന്നെ പരസ്യമായി പറയുകയും ചെയ്തു. കോൺഗ്രസിൽ കലാപക്കൊടി ഉയർന്നതോടെയാണ് അച്ചടക്കത്തിന്റെ വാളോങ്ങാൻ എ.ഐ.സി.സി തീരുമാനിച്ചത്.