തിരുവനന്തപുരം : പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നത് അടക്കം മോഹൻദാസ് കമ്മീഷന്‍റെ എല്ലാം ശുപാർശകളും പരിശോധിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. കമ്മീഷൻ ശുപാർശകൾ സിപിഎമ്മും സർക്കാരും ചർച്ച ചെയ്യാനിരിക്കെ വിട്ടുവീഴ്ചയില്ലാതെയാണ് ഡിവൈഎഫ്ഐ നിലപാട്.
പെൻഷൻ പ്രായം 57 ആക്കണമെന്നാണ് ശമ്പള പരിഷ്ക്കരണ കമ്മീഷന്‍റെ പ്രധാന ശുപാർശ. സാമ്പത്തിക പ്രതിസന്ധി മാത്രം കണക്കിലെടുത്തല്ല കേരളത്തിലെ ആയുർദൈർഘ്യവും ഉദ്യോഗസ്ഥരുടെ പ്രവർത്തന നിലവാരം കൂടി കണക്കിലെടുത്താണ് ഒരു വയസ് കൂട്ടാനുള്ള ശുപാർശ.
ഒരു വർഷം മാറികിട്ടിയാൽ വിരമിക്കൽ സമയത്തെ ആനുകൂല്യങ്ങളിൽ 5000കോടി രൂപ വരെ സർക്കാരിന് ലാഭിക്കാം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഈ തുക വലിയ ആശ്വാസമാകും. സാമ്പത്തിക നേട്ടത്തിലും പെൻഷൻ പ്രായം വർദ്ധിപ്പിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളും സർക്കാർ വിലയിരുത്തുന്നു.
സർക്കാർ തീരുമാനമെടുക്കും മുമ്പ് നിർണ്ണായകം സിപിഎമ്മിന്‍റെ രാഷ്ട്രീയ നയമാണ്. സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യാനിരിക്കെ ശുപാർശയോട് ശക്തമായി വിയോജിക്കുകയാണ് ഡിവൈെഎഫ്ഐ. പെൻഷൻ പ്രായം കൂട്ടണമെന്ന സർവീസ് സംഘടനകളുടെ നിലപാടിനും ശക്തമായി എതിർക്കുന്ന ഡിവൈഎഫ്ഐക്കും ഇടയിലാണ് ഇപ്പോൾ സിപിഎം.
ആദ്യ ടേമിൽ യുവജന സംഘടനയുടെ നിലപാടിനൊപ്പമാണ് പിണറായി നിന്നത്. എന്നാൽ രണ്ടാം ടേമിൽ ചെറിയ മാറ്റമെങ്കിലും വരുത്താൻ സർക്കാരിനെ നിർബന്ധിതമാക്കുന്ന ഘടകങ്ങളും നിരവധിയാണ്. ഇടതുപക്ഷത്തെയും സർക്കാരിലെയും സാമ്പത്തിക വിദഗ്ധർ പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നതിന് അനുകൂലമാണ്.