തളിക്കുളം : അമ്മയോടൊപ്പം ബാങ്കിൽ വന്ന ശേഷം കാണാതായ വിദ്യാർഥിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. ചേറ്റുവ എം.ഇ.എസ്. സെന്ററിന് കിഴക്ക് ചാണാശ്ശേരി സനോജ്- ശില്പ ദമ്പതിമാരുടെ മകൻ അമൽ കൃഷ്ണയെ (16) യാണ് തളിക്കുളം ഹൈസ്കൂളിനടുത്ത് ദേശീയപാതക്കരികിലെ ആൾത്താമസമില്ലാത്ത വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
തലയൊഴികെയുള്ള ശരീരഭാഗങ്ങൾ നിലത്താണ് കിടന്നിരുന്നത്. ഏങ്ങണ്ടിയൂർ ഗ്രാമപ്പഞ്ചായത്ത് മുൻ അംഗം ഇർഷാദ് കെ.ചേറ്റുവയും അമൽ കൃഷ്ണയുടെ ബന്ധുക്കളുമെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. വീടിനകത്തെ ഗോവണിപ്പടിയിൽ അമൽ കൃഷ്ണയുടെ കൈവശമുണ്ടായിരുന്ന എ.ടി.എം. കാർഡിന്റെ അവശിഷ്ടം കണ്ടെത്തി. ധരിച്ചിരുന്ന വസ്ത്രങ്ങളും ബന്ധുക്കൾ തിരിച്ചറിഞ്ഞു. പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് അമൽകൃഷ്ണ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും ലഭിച്ചിട്ടുണ്ട്.
ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപത്തെ ഹോട്ടൽ ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പൊളിച്ചുപോകുന്നതിനാൽ ഹോട്ടൽ നടത്തിപ്പുകാർ അടഞ്ഞുകിടന്നിരുന്ന വീട് വാടകക്കെടുത്തിരുന്നു. വീട് വൃത്തിയാക്കാൻ എത്തിയപ്പോൾ രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടു. തുടർന്ന് പരിശോധ നടത്തിയപ്പോഴാണ് വീടിനകത്ത് മാസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടത്. വീടിന്റെ പിൻവാതിൽ തള്ളിത്തുറന്ന നിലയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഡി.ഐ.ജി. അക്ബർ, ജില്ലാ റൂറൽ എസ്.പി പൂങ്കുഴലി, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഷാജ് ജോസ്, തുടങ്ങിയവർ സ്ഥലത്തെത്തി അന്വേഷണം നടത്തി. മൃതദേഹത്തിന്റെ ഡി.എൻ.എ. പരിശോധന ബുധനാഴ്ച നടക്കും. മാർച്ച് 18 നാണ് അമൽകൃഷ്ണയെ കാണാതായത്.