ഇരിട്ടി : കാഴ്‌ചയുടെ നിറക്കൂട്ടൊരുക്കി വള്ള്യാട് അകംതുരുത്തി ദ്വീപ്. ഇരിട്ടി നഗസരഭയുടെയും പായം പഞ്ചായത്തിന്റെയും അതിർത്തിയിലാണ് ഈ ദ്വീപ്. ഇരിട്ടി പുഴയാൽ ചുറ്റപ്പെട്ട പതിനാലേക്കർ ദ്വീപ് ജലസമൃദ്ധിയിൽ കുളിച്ചാണ് കിടപ്പ്.
ദേശാടനപ്പക്ഷികളുടെ ആവാസകേന്ദ്രമായ ദ്വീപും സമീപത്ത് പായം പഞ്ചായത്ത് പരിധിയിലെ ആറേക്കർ ഉദ്യാനവും ഉൾപ്പെടുത്തി വിനോദ സഞ്ചാര വികസനത്തിന് പായം പഞ്ചായത്ത് നിർദ്ദേശം സമർപ്പിച്ചു. പെരുമ്പറമ്പിൽ നേരത്തെ പഴശ്ശി പദ്ധതി സ്ഥലത്തെ ആറേക്കറിൽ സാമൂഹിക വനവൽക്കരണ വിഭാഗം ആരംഭിച്ച മഹാത്‌മാഗാന്ധി പാർക്ക് പരിചരണമില്ലാത്തതിനാൽ ലക്ഷ്യത്തിലെത്തിയില്ല.
ജന്തു ജീവജാല പരിചരണത്തിനും പുനരധിവാസത്തിനും മഹാത്‌മാഗാന്ധി പാർക്കിൽ കേന്ദ്രമൊരുക്കാൻ വിപുല പദ്ധതിക്ക് പായം പഞ്ചായത്ത് സമർപ്പിച്ച നിർദ്ദേശം കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പരിഗണനയിലാണ്.
ജന്തുജീവജാല പരിചരണകേന്ദ്രവും ഒപ്പം അകംതുരുത്തി ദ്വീപും ഉൾപ്പെടുത്തി വൈവിധ്യത്തിന്റെ പദ്ധതിക്കാണ് നാട് കാത്തിരിക്കുന്നത്.
ഫൈബർ ബോട്ട് യാത്ര, ദ്വീപിൽ വിശ്രമ സംവിധാനങ്ങൾ, ഔഷധ ഉദ്യാനം, റോപ്പ് വേ എന്നിവയൊരുക്കി ജലവിസ്‌മയത്തിന്റെ സൗന്ദര്യം കാണികൾക്ക് ഒരുക്കാനാണ് അകംതുരുത്തി ദ്വീപ് ഉൾപ്പെടുത്തിയുള്ള ടൂറിസം പദ്ധതി സർക്കാരിൽ സമർപ്പിച്ചത്.