തിരുവനന്തപുരം : കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ തിങ്കളാഴ്ച മുതൽ മൾടിപ്ലക്സ് അടക്കമുള്ള തിയറ്ററുകൾ തുറക്കും. അൻപത് ശതമാനം നിയന്ത്രണങ്ങളോടെ തുറന്നുപ്രവർത്തിപ്പിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. മോഹൻലാലിന്റെ മരയ്ക്കാറും ആറാട്ടും ഉൾപ്പെടെയുള്ള സിനിമകൾ തിയറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചു.
ഇരുപത്തിരണ്ടാം തീയതി മന്ത്രി സജി ചെറിയാനുമായുള്ള ചർച്ചയ്ക്ക് ശേഷം എല്ലാ സിനിമ സംഘടനയുടെയും അടിയന്തരയോഗം ചേർന്ന് അന്തിമ തീരുമാനങ്ങൾ അറിയിക്കും. ഈ മാസം 25 മുതല്‍ സിനിമാശാലകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അതേസമയം വിവിധ നികുതി ഇളവ് ഉൾപ്പടെയുള്ള ആവശ്യങ്ങള്‍ സര്‍ക്കാരിനോട് ഉടമകള്‍ ആവശ്യപ്പെട്ടെങ്കിലും അനുകൂല നടപടിയുണ്ടായിട്ടില്ല. വിനോദ നികുതി, വൈദ്യുതി, കെട്ടിട നികുതി എന്നിവയിലാണ് ഇളവ് ആവശ്യപ്പെട്ടത്. ഇത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉടമകൾ സർക്കാറിനെ വീണ്ടും കാണുന്നത്.
ജോജു ജോർജ് നായകനാകുന്ന സ്റ്റാർ, വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന മിഷൻ സി എന്നീ ചിത്രങ്ങളാകും മലയാളത്തിൽ നിന്നുമെത്തുന്ന ആദ്യ തിയറ്റർ റിലീസുകള്‍. സുരേഷ് ഗോപി ചിത്രം കാവൽ, ഇന്ദ്രജിത്തിന്റെ ആഹാ എന്നീ സിനിമകൾ നവംബറിൽ റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. മരക്കാർ, ആറാട്ട്, തുറമുഖം, കുറുപ്പ്, രജനി ചിത്രം അണ്ണാത്തെ തുടങ്ങി വമ്പൻ സിനിമകളുടെ റിലീസ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ റിലീസ് ചെയ്ത ഷാങ് ചി, ഡ്യൂൺ, നോ ടൈം ടു ഡൈ, ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് തുടങ്ങിയ ഹോളിവുഡ് സിനിമകളും ഈ മാസം കേരളത്തിൽ പ്രദർശനത്തിനെത്തും.