റാന്നി: ബാറിൽ വെച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുപറിക്കുകയും മൂക്കുപൊത്തിപിടിച്ച് ശ്വാസമെടുക്കാൻ പറ്റാത്ത സ്ഥിതിയിലെത്തിച്ച് മർദ്ദിക്കുകയും ചെയ്തതിന് രണ്ടുപേരെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. റാന്നി പഴവങ്ങാടി കരികുളം മുക്കാലുമൺ തുണ്ടിയിൽ വീട്ടിൽ വിശാഖി(32)നാണ് ആക്രമത്തിൽ പരിക്കേറ്റത്. വടശ്ശേരിക്കര ചെറുകുളഞ്ഞി മധുരംകോട് വീട്ടിൽ വിഷ്ണുകുമാർ (30), പഴവങ്ങാടി ഐത്തല താഴത്തേതിൽ വീട്ടിൽ ജേക്കബ് തോമസ് (31) എന്നിവരാണ് പിടിയിലായത്. ഇട്ടിയപ്പാറയിലെ റാന്നി ഗേറ്റ് ബാറിൽ വെച്ചാണ് സംഘർഷത്തെത്തുടർന്ന് യുവാവിന് മാരകമായി പരിക്കേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
ബാറിന്റെ കൗണ്ടറിൽ നിന്ന വിശാഖിനെ മുൻവിരോധം കാരണം ആക്രമിക്കുകയായിരുന്നു. ഇവരെ തള്ളിമാറ്റിയപ്പോൾ ഇരുവരും ചേർന്ന് പാർക്കിങ് ഏരിയയിൽ എത്തിച്ച് വിശാഖിനെ വടിയെടുത്ത് മർദ്ദിക്കുകയും തുടർന്ന് ഭിത്തിയോട് ചേർത്തു വെച്ച് മുഖം അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും ഒന്നാം പ്രതി ചുണ്ട് കടിച്ചുപറിക്കുകയുമായിരുന്നു. വായുടെ വലതുവശം മുറിഞ്ഞുപോയി. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിക്കപ്പെട്ട വിശാഖിന്റെ മൊഴി രേഖപ്പെടുത്തി റാന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് ആക്രമണകാരികളായി നിന്ന പ്രതികളെ ബാറിന് സമീപത്തുനിന്നും ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. രണ്ടാം പ്രതി സഞ്ചരിച്ച മോട്ടോർ സൈക്കിൾ, അടിക്കാനുപയോഗിച്ച മുളവടി എന്നിവ പോലീസ് പിടിച്ചെടുത്തു. പ്രതികൾ റാന്നി പോലീസ് സ്റ്റേഷനിലെ രണ്ടുവീതം കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്.