കുറവിലങ്ങാട് : മരുന്നും പ്രാർഥനകളുമായി കാത്തിരുന്നത് നാല് മാസം. ഗർഭിണിക്ക് സൗദിയിൽ അനുഭവിക്കേണ്ടി വന്നത് വിവരിക്കാനാവാത്ത ദുരിതം. ഭക്ഷണവും ചികിത്സയും ലഭിക്കാതെ ഏജൻസിയുടെ കെണിയിൽ കുടുങ്ങിയ മലയാളി യുവതിക്ക് നാട്ടിലേക്കെത്താൻ ഒടുവിൽ വഴി തുറക്കുന്നു. വെമ്പള്ളി തോട്ടികുളങ്ങര ടി.എം നീനോയുടെ ഭാര്യ ടിൻസിയാണ് സൗദിയിൽ ദുരിതം അനുഭവിച്ച് കഴിയുന്നത്. അടുത്താഴ്ച നാട്ടിലെത്തുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ.
കേന്ദ്ര മന്ത്രി വി.മുരളീധരന്റെ ഇടപെടലിനെ തുടർന്നാണ് മോചനത്തിന് വഴി തുറന്നത്. ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞതോടെ ജോലി നഷ്ടമായ ടിൻസിയോട് നാട്ടിലേക്ക് മടങ്ങാൻ രേഖകൾ തിരിച്ച് നൽകുന്നതിന് ഏജൻസി 4.80 ലക്ഷം ആവശ്യപ്പെട്ടതോടെയാണ് ദുരിതം തുടങ്ങുന്നത്. മൂന്നുവർഷം മുമ്പാണ് നീനോ പട്ടിത്താനം സ്വദേശിനിയായ ടിൻസിയേ വിവാഹം കഴിക്കുന്നത്. ഇവർക്ക് മക്കളുണ്ടാവാത്തതിനെ തുടർന്ന് രണ്ട് വർഷമായി ചികിത്സയിലായിരുന്നു.
ഇതിനിടയിൽ സൗദിയിലെ ആശുപത്രിയിൽ ഏജൻസി വഴി ജോലി ലഭിച്ചു. സൗദിക്ക് പോകുന്നതിന് മുന്നോടിയായും സൗദിയിൽ എത്തിയശേഷവും വൈദ്യപരിശോധന പൂർത്തിയാക്കി. പരിശോധനഫലം തൃപ്തികരമായിരുന്നതിനാൽ ജോലിയിൽ പ്രവേശിച്ചു. ഒരാഴ്ച കഴിഞ്ഞ് ജോലിക്കിടെ തലകറക്കം അനുഭവപ്പെട്ടു. പരിശോധനയിൽ ഗർഭിണിയാണെന്ന സന്തോഷ വാർത്തയായിരുന്നു.
ഇതോടെ ടിൻസിയെ ജോലിയിൽനിന്നും പിരിച്ചുവിട്ടു. നാട്ടിലേക്ക് മടങ്ങാൻ ആശുപത്രി അധികൃതരെ സമീപിച്ചുവെങ്കിലും അനുമതി ലഭിച്ചില്ല. മടങ്ങണമെങ്കിൽ നാല് ലക്ഷത്തി എൺപതിനായിരം രൂപാ വേണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്. നാട്ടിലേക്ക് മടങ്ങുന്നതിനുള്ള രേഖകൾ നൽകാൻ സൗദിയിലെ ഏജൻസിയും കൂട്ടാക്കിയില്ല. ഭർത്താവ് തിരുവല്ലയിലുള്ള ഏജൻസിയുമായി ബന്ധപ്പെട്ടപ്പോൾ നാല് ലക്ഷത്തി എൺപതിനായിരം രൂപ വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിന്നു. കൈയിലുണ്ടായിരുന്ന സ്വർണം പണയും വെച്ചും ബന്ധുക്കളിൽ നിന്ന് വായ്പ വാങ്ങിയുമാണ് ടിൻസിക്ക് സൗദിക്ക് വിസ തരപ്പെടുത്താൻ മൂന്നരലക്ഷം രൂപാ കണ്ടെത്തിയത്.
ഇതോടെയാണ് നീനോയും ടിൻസിയും ബി.ജെ.പി നേതാക്കൾ വഴി കേന്ദ്രമന്ത്രിയെ സമീപിച്ചത്. വിവരം അറിഞ്ഞ ബി.ജെ.പി പ്രാദേശിക നേതാവ് എസ്.ആർ ഷിജോ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാലിനെ സമീപിച്ചു. ഇരുവരും നീനോയുടെ വെമ്പള്ളിയിലെ വസതിയിലെത്തി വിവരങ്ങൾ കൂടുതൽ മനസ്സിലാക്കി കേന്ദ്ര സഹമന്ത്രി വി.മുരളീധരനുമായി സംസാരിച്ചു. സൗദി എംബസിയുമായി മന്ത്രി വി.മുരളീധരൻ ബന്ധപ്പെട്ടതോടെ ടിൻസിക്ക് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള അനുമതിയായി.