കൊച്ചി : കരിപ്പൂർ കേന്ദ്രീകരിച്ചുനടന്ന സ്വർണക്കടത്തിനായി വിമാനത്താവളത്തിലെ കോവിഡ് പരിശോധനാ ജീവനക്കാരെയും ഉപയോഗപ്പെടുത്തിയെന്ന് കസ്റ്റംസ് അന്വേഷണ റിപ്പോർട്ട്. താൽകാലിക ജീവനക്കാരായി കൊറോണ സർവൈലൻസ് സംഘത്തിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ പി.നവാഫ്, നസീഫ് അലി, ടി.കെ അൻഷിഫ് മോൻ എന്നിവരും കാസർകോട് സ്വദേശികളുമുൾപ്പടെ എട്ടുപേരെ പ്രതിചേർത്താണ് കസ്റ്റംസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന എറണാകുളത്തെ കോടതിയിലാണ് സമർപ്പിച്ചത്. 2021 ഫെബ്രുവരി നാലുമുതൽ ഏപ്രിൽ രണ്ടുവരെ വിവിധ യാത്രക്കാർവഴി ദുബായിൽനിന്നും 21.68 കോടി രൂപ മൂല്യമുള്ള 47.72 കിലോഗ്രാം സ്വർണം ഇവരുടെ സഹായത്തോടെ കടത്തിയെന്നാണ് കണ്ടെത്തൽ. കാസർകോട്ടെ ഉൾപ്പടെയുള്ള ജൂവലറികൾക്കുവേണ്ടിയായിരുന്നു കടത്ത്. സ്വർണം കടത്താൻ പദ്ധതി തയ്യാറാക്കിയ കാസർകോട് സ്വദേശി സൈനുൽ ആബിദ്, പങ്കാളികളായ ബി.എ. ഹാഷിം, പുത്തൂർ മുഹമ്മദ് കുഞ്ഞി അബ്ദുള്ള, എസ്. മെഹ്മൂദ്, എൻ.എ. സർഫ്രാസ് എന്നിവരെയും പ്രതിചേർത്തു.
2021 ഏപ്രിൽ രണ്ടിന് ദുബായിൽനിന്നെത്തിയ അഹമ്മദ് റാഫി, മെഹ്മൂദ് കുമ്പള എന്നിവർ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കൊണ്ടുവന്ന സ്വർണം ശൗചാലയത്തിൽവെച്ച് നവാഫിനും നസീഫിനും കൈമാറുകയായിരുന്നു. ഇത് വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നിരുന്ന സംഘത്തിന് കൈമാറുകയായിരുന്നു പദ്ധതി. സ്വർണം കസ്റ്റംസ് പിടിച്ചു. ഓരോ തവണയും 14,000 രൂപ വീതമായിരുന്നു വിമാനത്താവളത്തിലുള്ളവർക്ക് കമ്മിഷൻ കിട്ടിയിരുന്നത്. സ്വർണക്കടത്തു കാലയളവിൽ നസീഫിൻറെയും നവാഫിന്റെയും അക്കൗണ്ടുകളിലേക്ക് 4.76 ലക്ഷവും 6.59 ലക്ഷവും നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവർ ഇല്ലാത്ത സമയത്ത് അൻഷിഫ് മോനായിരുന്നു സ്വർണം സ്വീകരിച്ചിരുന്നത്.
സ്വർണവുമായിവരുന്ന യാത്രക്കാരുടെ ചിത്രങ്ങൾ ഇവരുടെ മൊബൈൽ ഫോണിലേക്ക് അയച്ചുകൊടുത്തിരുന്നു. ഫോണിൽനിന്നും അഹമ്മദ് റാഫി, മെഹ്മൂദ് കുമ്പള എന്നിവർക്ക് പുറമേ ആറു യാത്രക്കാരുടെകൂടി ചിത്രങ്ങൾ കണ്ടെടുത്തു. ഈ യാത്രക്കാരെ ചോദ്യം ചെയ്തതിൽ നിന്നും സ്വർണം കടത്തിയതായി കണ്ടെത്തി.
ദുബായിൽനിന്നും രണ്ട് ഏജന്റുമാർ വഴിയാണ് യാത്രക്കാർക്ക് സ്വർണം കൈമാറിയിരുന്നത്. അതിലൊരാൾ സൈനുൽ ആബിദിന്റെ സഹോദരൻ ബി.എ. ഹാഷിമാണ്. ആബിദിനു പുറമേ പുത്തൂർ മുഹമ്മദു കുഞ്ഞി അബ്ദുള്ള, പി.ബി. അഹമ്മദ്, ജലീൽ, ബി.എ. ഹാഷിം എന്നിവരാണ് സ്വർണത്തിന് പണമിറക്കിയത്. അബ്ദുൾ റാഷിദ്, കെ.എം. അബ്ദുൾ ഷെഹൻഷ, എരിയാൽ മൊയ്തിൻ കുട്ടി ജാവിർ, കുണ്ടൂർ അബ്ദുള്ള, ഉമർ ഫാറൂഖ്, സജീർ പുതിയങ്ങാടി എന്നിവർക്കൂടി സ്വർണം കടത്തിയതായി തിരച്ചറിഞ്ഞിട്ടുണ്ട്.