തിരുവനന്തപുരം : വിവാഹത്തിനുള്ള തടസ്സം മാറ്റിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിലായി. കഴക്കൂട്ടം സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കുകയും പിന്നീട് നഗ്ന ഫോട്ടോകൾ ഇൻറർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സ്വർണം തട്ടിയെടുക്കുകയും ചെയ്ത എം.എസ്.കെ നഗർ സ്വദേശി ദിലീപി (37)നെയാണ് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്.
തനിക്ക് മന്ത്ര മൂർത്തിയുടെ അനുഗ്രഹമുണ്ടെന്നും വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളും വിവാഹത്തിനുള്ള തടസ്സങ്ങളും മാറ്റി തരാമെന്ന് പറഞ്ഞാണ് ഇയാള്‍ ജനങ്ങളെ കബളിപ്പിച്ചിരുന്നത്. എം.എസ്.കെ നഗറിലെ വീടിനോട് ചേർന്ന് പ്രത്യേക പൂജാമുറിയും സ്ഥാപിച്ചിട്ടുണ്ട്. കഴക്കൂട്ടം സ്വദേശിനിയായ യുവതി ഇയാളെക്കുറിച്ചറിഞ്ഞ് എം.എസ്.കെ നഗറിലെ വീട്ടിലെത്തുകയായിരുന്നു. പ്രസാദമെന്ന രീതിയിൽ യുവതിക്ക് ഉറക്കമരുന്ന് നൽകിയശേഷം യുവതിയുടെ നഗ്ന ചിത്രങ്ങൾ ഫോണിൽ എടുക്കുകയുമായിരുന്നു. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി 30 പവനോളം സ്വർണവും പണവും ഇയാൾ കൈവശപ്പെടുത്തി. പെൺകുട്ടിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഇയാള്‍ പെൺകുട്ടിയെ ദേഹോപദ്രവമേൽപിക്കുകയും ചെയ്തിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.