റാന്നി : ഇട്ടിയപ്പാറ ടൗണിലെ പ്രധാന റോഡായ കോളജ് റോഡിന്റെ വശങ്ങളില്‍ വെള്ളമൊഴുകി വൻകുഴികൾ രൂപപ്പെട്ടത് കാണാതെ അധികൃതർ. ഇട്ടിയപ്പാറ അമ്മച്ചിക്കാട് റോഡിന്റെ ടൗണിനോട് ചേർന്ന ഭാഗത്താണ് ഈ അപകടകെണി രൂപപ്പെട്ടിരിക്കുന്നത്. ഇട്ടിയപ്പാറയിൽ നിന്നും അത്തിക്കയം,വടശ്ശേരിക്കര, വലിയകുളം, അടിച്ചിപ്പുഴ, പെരുനാട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള റോഡായതിനാൽ പ്രഭാതം മുതലെ തിരക്കുള്ള റോഡാണിത്.
തിരക്ക് കുറവുള്ള പൊതുമരാമത്ത് റോഡുകൾ പോലും വശങ്ങൾ കോൺക്രീറ്റ് ചെയ്ത് വീതി കൂട്ടുമ്പോൾ ടൗണിനോട് ചേർന്നുള്ള ഈ റോഡിന്റെ വശങ്ങൾ അപകടകെണിയാകും വിധം തകർന്നിട്ടും പരിഹാരം കാണാത്തതെന്താണെന്നാണ് നാട്ടുകാരുടെ ചോദ്യം. പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളിൽ വശങ്ങള്‍ ഓട നിർമ്മിച്ച് സ്ലാബ് പാകിയാണ് സാധാരണ ഉള്ളത്.
ദിവസേന നിരവധി ബസുകൾ, ടോറസ്, ടിപ്പർ അടക്കം വലിയ വാഹനങ്ങൾ ഓടുന്നതിനാൽ പഞ്ചായത്ത് ഓഫീസ് പടി മുതൽ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നിടം വരെ ഗതാഗതക്കുരുക്ക് നിത്യ സംഭവമാണ്. വലിയ വാഹനങ്ങൾ എതിരെ വന്നാൽ വശങ്ങളിൽ കൂടി വരുന്ന ഇരുചക്രവാഹനങ്ങൾ പോലും കടന്നു പോകുന്നതിന് സാധിക്കുന്നില്ല.
എന്നാൽ ഈ റോഡിൽ ഓട ഇല്ലാത്തതു കാരണം ആനത്തടം, കോളജ്തടം, പൂവത്തുകുന്ന് ഭാഗങ്ങളിൽ നിന്ന് ഒലിച്ചിറങ്ങുന്ന മഴവെള്ളം റോഡിൽ കൂടി ഒഴുകുന്നതാണ് റോഡിന്റെ വശങ്ങളിലെ ടാറിങ്ങ് ഇളകി തോടു രൂപത്തിലാകാന്‍ കാരണം. ഇത് അടിയന്തിരമായി പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം എന്നാൽ ഉന്നത നിലവാരത്തിൽ പണിയുന്നതിന് കിഫ്ബിയിലുപ്പെടുത്തി ഭരണാനുമതിക്കായി സമർപ്പിച്ചുയെന്നാന്ന് മരാമത്ത് അധികൃതർ പറയുന്നത്. എന്നാല്‍ നാളിതു വരെയായി നടപടി ഒന്നും തന്നെയായിട്ടില്ല.