റാന്നി : ശബരിമല സ്ഥിതിചെയ്യുന്ന പെരുനാട് പഞ്ചായത്തിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ രാത്രി ചികിത്സയില്ല. മണ്ഡല മകരവിളക്ക് തീർത്ഥാടനം തുടങ്ങിയതോടെ നിരവധി ഭക്തരാണ് ശബരിമലയിലെത്തുന്നത്. ഇവർക്ക് രാത്രിയിൽ ആതുരസേവനം വേണ്ടിവന്നാൽ കിലോമീറ്ററുകളോളം സഞ്ചരിച്ച് മറ്റെവിടെങ്കിലും എത്തേണ്ട സ്ഥിതിയാണ്. അപകടങ്ങളോ മറ്റോ ഉണ്ടായാൽ റാന്നി താലൂക്ക് ആശുപത്രിയിലോ പത്തനംതിട്ട ജനറൽ ആശുപത്രിയിലോ എത്തണം.
വടശേരിക്കര -പെരുനാട് -ളാഹ വഴിയുള്ള യാത്രയിൽ അപകട സാദ്ധ്യതയുള്ള നിരവധി സ്ഥലങ്ങളുണ്ട്. മുമ്പ് തീർത്ഥാടനകാലത്ത് ഇവിടെ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. രാത്രിയിൽ രണ്ടു ഡോക്ടർമാരെയും നിയമിച്ചിരുന്നു. കൊവിഡ് കാരണം സുഗമമായ തീർത്ഥാടനം നടക്കാതെ വന്നപ്പോൾ കഴിഞ്ഞ വർഷം ഈ സജ്ജീകരണം ഇല്ലാതായിരുന്നു. ഇത്തവണ രാത്രി ചികിത്സ ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപടിയായില്ല.
പകൽ രണ്ടു ഡോക്ടർമാർ ഉണ്ടെങ്കിലും ഒരാൾ ഉച്ച കഴിയുമ്പോൾ പോകും മറ്റേയാൾ വൈകീട്ട് അഞ്ചിന് മടങ്ങുന്നതോടെ ആശുപത്രി അടയ്‌ക്കേണ്ട സ്ഥിതിയാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലാണ് സാമൂഹിക ആരോഗ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ശബരിമല തീർത്ഥാടകർക്ക് പുറമെ പെരുനാട്, അത്തിക്കയം, കുടമുരുട്ടി, മാമ്പാറ, ളാഹ, പുതുക്കട തുടങ്ങിയ പ്രദേശങ്ങളിലുള്ളവരും ഈ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. അത്തിക്കയത്തുള്ള സി.എച്ച്.സിയില്‍ ഉച്ചവരെയും, ഇവിടുത്തെ സ്വകാര്യ ആശുപത്രിയിൽ വൈകീട്ട് ഏഴുമണിവരെയും മാത്രമേ ചികിത്സയുള്ളു.